സ്റ്റേ ഇല്ല.. മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നത് തടയാനാവില്ലെന്ന് സുപ്രീം കോടതി
ദില്ലി: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിഷയത്തിൽ അന്തിമ തീരുമാനം ഭരണഘടനാ ബെഞ്ച് എടുക്കും. ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണമെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കും എന്നതടക്കമുള്ള സന്ദേശങ്ങള്‍ അയച്ച് പൊതുജനത്തെ പരിഭ്രാന്തരാക്കരുതെന്ന് കോടതി കേന്ദ്രസര്‍ക്കാരിന് നിർദേശം നൽകി. ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണ് എന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ മാസം അവസാനം പരിഗണിക്കും.ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഫെബ്രുവരി ആറ് വരെയാണ് ഇതിനായി ഉപഭോക്താക്കള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാണ്. മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കാന്‍ ടെലികോം മന്ത്രാലയം പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒടിപി, ആപ്, ഐവിആര്‍എസ് എന്നിവ വഴിയും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാം.












Click it and Unblock the Notifications