അവസാന ശ്രമവും പാളി; 'പത്മാവത്' എല്ലാ തിയേറ്ററുകളിലും, 'നിരോധനക്കാരോട്' ഉത്തരവ് പാലിക്കാൻ കോടതി!
ദില്ലി: പത്മാവത് സിനിമ നിരോധിക്കാനുള്ള രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളുടെ അവസാന ശ്രമവും പാളി. പത്മാവത് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആദ്യം കോടതി ഉത്തരവ് പാലിക്കൂ എന്നും ക്രമസമാധാനപ്രശ്നമുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
പത്മാവത് സിനിമ നിരോധിച്ച നാല് സംസ്ഥാനങ്ങളുടെ നടപടി കഴിഞ്ഞ വ്യാഴാഴ്ചയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സിനിമ നിരോധിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ വിലക്കും നീക്കി കിട്ടിയിരിക്കുകയാണ്. ക്രമസമാധാനം നിലനിര്‍ത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കോടതി ഓര്‍മിപ്പിച്ചു.

ഇനി വാദം കേള്‍ക്കില്ല
നേരത്തെ തന്നെ ഇക്കാര്യത്തില്‍ ഇനി വാദം കേള്‍ക്കില്ലെന്നും പത്മാവതിന്റെ റിലീസ് തടയാനാവില്ലെന്നും കോടതി വിധിച്ചിരുന്നു. ഈ വിധിയില്‍ ഭേദഗതി തേടിയാണ് മധ്യപ്രദേശ് രാജസ്ഥാന്‍ സര്‍ക്കാരുകള്‍ കോടതിയെ സമീപിച്ചത്. പദ്മാവത് എന്ന സിനിമ 26ഓളം തിരുത്തലുകള്‍ക്ക് ശേഷം സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ സിനിമക്കെതിരെ വ്യാപക പ്രതിഷം ഉയരുകയാണ്.

തെരുവിലിറങ്ങി അക്രമം
ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിൽ രജ്പുത് സംഘടനകള്‍ തെരുവിലിറങ്ങി അക്രമം നടത്തിയിരുന്നു. ഹരിയാനയില്‍ തീയേറ്ററുകൾ അടിച്ചുതകർത്തു. വടക്കൻഗുജറാത്തില്‍ പ്രതിഷേധിച്ച രജ്പുത് സംഘടനകൾ ബസുകൾക്ക് തീയിടുന്ന അവസ്ഥ വരെ എത്തിയിരുന്നു.

ഭാരത് ബന്ദ്
അതേസമയം റിലീസ് ദിവസം ഭാരത് ബന്ദിന് ആഹ്വാനം ചെയ്യാനാണ് കർണിസേനയുടെ നീക്കം. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ അഗ്നിക്ക് ഇരയാക്കുമെന്നും ഭീഷണി ഉയർന്നിട്ടുണ്ട്. നേരത്തെ തന്നെ ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കും നായിക ദീപിക പദുകോണിനും വധഭീഷണിയുമുണ്ട്.

ചിത്രം നിർമ്മിച്ചത് ഒരു വർഷത്തോളമെടുത്ത്
ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പത്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക് അനുകൂലമായി ഉത്തരവിട്ടിരുന്നത്.












Click it and Unblock the Notifications