'നിങ്ങള്‍ എല്ലാ പരിധികളും ലംഘിക്കുന്നു, തല്‍ക്കാലം അന്വേഷണം നിര്‍ത്ത്'; ഇഡിയെ കുടഞ്ഞ് സുപ്രീംകോടതി
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റിനെതിരെ (ഇഡി) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തമിഴ്നാട്ടിലെ പൊതുമേഖലാ മദ്യവില്‍പ്പന കമ്പനിയായ ടാസ്മാക്കിനെതിരെ ഇഡി നടത്തുന്ന കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര ഏജന്‍സി അതിന്റെ അധികാരപരിധി ലംഘിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം നിര്‍ത്തിവച്ചത്.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹും അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഇഡിയുടെ നടപടികളോട് സുപ്രീം കോടതി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇഡി എല്ലാ പരിധികളും ലംഘിക്കുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. 'ഇഡി ഫെഡറല്‍ തത്വം ലംഘിക്കുന്നതായി തോന്നുന്നു. അവര്‍ക്ക് എങ്ങനെ ടാസ്മാക്കില്‍ റെയ്ഡ് ചെയ്യാന്‍ കഴിയും?' കോടതി ചോദിച്ചു.

'വ്യക്തികള്‍ക്കെതിരെ നിങ്ങള്‍ക്ക് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം. പക്ഷേ കോര്‍പ്പറേഷനുകള്‍ക്കെതിരെ എങ്ങനെ ഈ നടപടി സ്വീകരിക്കും?,' കോടതി ആരാഞ്ഞു. സംസ്ഥാനത്ത് മദ്യഷോപ്പ് ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതി ആരോപിച്ചാണ് ഇഡി റെയ്ഡുകള്‍ നടന്നത്. റെയ്ഡുകളില്‍ ഇഡി ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ക്ലോണ്‍ ചെയ്തതായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
അതേസമയം ടാസ്മാക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നും 1000 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണവും കണ്ടെത്തിയിട്ടുണ്ട് എന്നുമാണ് ഇഡിയുടെ അവകാശവാദം. കോര്‍പ്പറേറ്റ് പോസ്റ്റിംഗുകള്‍, ഗതാഗതം, ബാര്‍ ലൈസന്‍സ് ടെന്‍ഡറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകരമായ ഡാറ്റയും ചില ഡിസ്റ്റിലറികള്‍ക്ക് അനുകൂലമായി ഇന്‍ഡന്റ് ഓര്‍ഡറുകളും കണ്ടെത്തിയതായി ഇഡി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി എം എല്‍ എ) പത്ത് സ്ഥലങ്ങളില്‍ ആണ് ഇഡി പരിശോധന നടത്തിയത്. ഇഡിയെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആണ് കോടതിയില്‍ ഹാജരായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പനശാലയില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ തമിഴ്നാട് സര്‍ക്കാരും ടാസ്മാക്കും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.
സംഭവത്തില്‍ ഇഡിയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ടാസ്മാകിന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി നടത്തിയ റെയ്ഡുകളെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മാര്‍ച്ച് 6, 8 തീയതികളില്‍ ആണ് ഇഡി ടാസ്മാക്ക് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. നേരത്തെ സര്‍ക്കാരും ടാസ്മാക്കും സമര്‍പ്പിച്ച ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. റെയ്ഡുകളെ ചോദ്യം ചെയ്ത് ടാസ്മാക്കും തമിഴ്നാട് സര്‍ക്കാരും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ രാജ്യത്തെ ജനങ്ങള്‍ക്കെതിരായ കുറ്റകൃത്യമാണ് എന്ന് പറഞ്ഞ് കൊണ്ടാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ അവകാശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ വാദങ്ങള്‍ അപര്യാപ്തമാണ് എന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാരിന്റെ വാദവും കോടതി തള്ളി. ഇതിന് രാഷ്ട്രീയ ശക്തികള്‍ കളിക്കുന്നത് വിലയിരുത്താന്‍ തങ്ങള്‍ക്ക് കഴിയുമോ അതോ രാഷ്ട്രീയ കളിയില്‍ പങ്കാളിയാകാന്‍ കഴിയുമോ എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പരിശോധനകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന വാദവും മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.
അതേസമയം സുപ്രീം കോടതി നടപടി ഭരണകക്ഷിയായ ഡിഎംകെ സ്വാഗതം ചെയ്തു. ഈ ഉത്തരവ് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് എന്ന് മുന്‍ രാജ്യസഭ എം പി ആര്‍ എസ് ഭാരതി പറഞ്ഞു.












Click it and Unblock the Notifications