മഹാരാഷ്ട്ര; വിശ്വാസ വോട്ടെടുപ്പ് എപ്പോഴെന്ന് ഇന്നറിയാം, പ്രതീക്ഷയിൽ ത്രികക്ഷി സഖ്യം!
ദില്ലി: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്‌നവിസിനെ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരേ ത്രികക്ഷിസഖ്യം നൽകിയ ഹർജിയിൽ ചൊവ്വാഴ്ച രാവിലെ 10.30-ന് സുപ്രീംകോടതി വിധിപറയും. ഗവർണർ അനുവദിച്ച സമയത്തിന് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്ന് ഉറ്റു നോക്കുകയാണ് രാജ്യം.
170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നവിസ് നൽകിയ കത്തും അതിന്റെയടിസ്ഥാനത്തിൽ അദ്ദേഹത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ കത്തും, കഴിഞ്ഞ ദിവസം സോളിസിറ്റർ ഝനറൽ സുപ്രീംകോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം ഫഡ്‌നവിസിന് ഭൂരിപക്ഷം തെളിയിക്കാൻ മഹാരാഷ്ട്ര ഗവർണർ ഭഗത്‌സിങ് കോഷിയാരി അനുവദിച്ച സമയമെത്രയാണെന്നതിൽ വ്യക്തതയില്ല. നവംമ്പർ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

പെട്ടെന്ന് ഭൂരിപക്ഷം തെളിയിക്കാൻ നിർദേശിക്കണം
എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹരജിക്കാരായ ശിവസേനയുടെയും എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം. ഇതില്‍ കോടതി കഴിഞ്ഞവര്‍ഷം കര്‍ണാടക കേസില്‍ സ്വീകരിച്ച നിലപാട് സ്വീകരിക്കുമോ എന്നതിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ഫഡ്‌നാവിസിനോട് ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ഇന്നുത്തരവിടും.

പലതവണ സമയം വെട്ടിക്കുറച്ചു
കര്‍ണാടകയില്‍ ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം സമയം അനുവദിച്ചപ്പോള്‍, സുപ്രീം കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. നേരത്തേ പലതവണയും സമയം വെട്ടിക്കുറച്ചിട്ടുള്ളതായി ജസ്റ്റിസ് സഞ്ജീവ് ഖന്ന വാദം കേൾക്കുമ്പോൾ വ്യക്തമാക്കിയിരുന്നു. ഇത് ത്രികക്ഷികൾക്ക് അനുകൂലമായ വിധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കോമ്പൊസിറ്റ് ഫ്ളോർ ടെസ്റ്റ്
എന്നാൽ ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ച ഗവര്‍ണറുടെ തീരുമാനത്തില്‍ കൈകടത്താന്‍ കോടതി തുനിഞ്ഞേക്കില്ല. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍പ്പെടുന്ന കാര്യമാണിത്. ആർക്കാണ് ഭൂരിപക്ഷം എന്നു വ്യക്തമല്ലാത്ത സാഹചര്യത്തിൽ കോമ്പൊസിറ്റ് ഫ്ളോർ ടെസ്റ്റ് നടത്താൻ ഉത്തരവിടുമോയെന്ന സംശയവും പലരും പങ്കുവെക്കുന്നുണ്ട്. ഒന്നിലധികം കക്ഷികൾ ഭൂരിപക്ഷം അവകാശപ്പെടുമ്പോഴാണ് ഗവർണർ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് കോമ്പൊസിറ്റ് ഫ്ളോർ ടെസ്റ്റിന് നിർദേശിക്കുന്നത്.

എന്താണ് കോമ്പൊസിറ്റ് ഫ്ളോർ ടെസ്റ്റ്?
ഏതുകക്ഷിക്കും ഭൂരിപക്ഷം തെളിയിക്കാം. സഭയിൽ അപ്പോൾ ഹാജരായവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂരിപക്ഷം കണക്കാക്കുന്നത്. 1998-ൽ യുപിയിൽ ഇത്തരത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ ജഗദംബിക പാൽ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഒപ്പമുള്ള എംഎല്‍എമാരെ അണിനിരത്തി ശക്തി തെളിയിച്ച് മഹാരാഷ്ട്രയിലെ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേനാ സഖ്യം കഴിഞ്ഞ ദിവസം മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിൽ ഒത്തുചേർന്നിരുന്നു.

ഭൂരിപക്ഷം തെളിയിക്കുമെന്ന് ത്രികക്ഷി സഖ്യം
ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാള്‍ക്ക് മറ്റുള്ളവർക്ക് നിർദേശം നൽകാൻ സാധിക്കില്ല. വിശ്വാസവോട്ടെടുപ്പിന്റെ ദിവസം 162ല്‍ അധികം എം.എല്‍.എമാരെ ഞാന്‍ കൊണ്ടുവരും. ഇത് ഗോവയല്ല. ഇത് മഹാരാഷ്ട്രയാണെന്നാണ് യോഗത്തിൽ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നത്. നമ്മുടെ പോരാട്ടം അധികാരത്തിനു വേണ്ടി മാത്രമുള്ളതല്ല, സത്യത്തിന്റെ വിജയത്തിനു കൂടിയുള്ളതാണ്. നിങ്ങള്‍ ഞങ്ങളെ പിളര്‍ത്താന്‍ എത്രത്തോളം ശ്രമിക്കുന്നുവോ ഞങ്ങൾ അത്രത്തോളം ഐക്യമുള്ളവരാകുമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications