പ്രൊടെം സ്പീക്കറായി ബൊപ്പയ്യ തുടരും: കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടി! വിശ്വാസവോട്ടിൽ മാറ്റമില്ല!!
ദില്ലി: പ്രൊടെം സ്പീക്കര്‍ നിയമനത്തില്‍ ബിജെപിക്ക് ആശ്വാസവിധി. പ്രൊടെം സ്പീക്കറായി കെ ജി ബൊപ്പയ്യ തന്നെ തുടരുമെന്നാണ് സുപ്രീം കോടതി വിധി. സ്പീക്കര്‍ നിയമനം സംബന്ധിച്ച തര്‍ക്കം നീണ്ടാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ബൊപ്പയ്യയെ മാറ്റേണ്ടതില്ലെന്നാണ് കോടി വിധി. ഇതോടെ പ്രൊടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിക്കുകയും ചെയ്തുു.
കോടതിയ്ക്ക് പ്രൊടെം സ്പീക്കറെ നിയമിക്കാനാവില്ല. ആരെ നിയമിക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രോടെം സ്പീക്കര്‍ പ്രായമല്ല സഭയിലെ കാലയളവാണ് പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കവേ നിരീക്ഷിച്ചിരുന്നു. ബൊപ്പയ്യയുടെ വാദവും കേൾക്കേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ട കോടതി ആവശ്യമെങ്കിൽ പ്രൊടെം സ്പീക്കർക്ക് നോട്ടീസ് അയക്കേണ്ടിവരുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
കെജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത് വിശ്വാസവോട്ടെടുപ്പ് അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബൊപ്പയ്യയുടെ നേതൃത്വത്തില്‍ വിശ്വാസവോട്ടെടുപ്പ് അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് തടസ്സമില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പ്രോടെം സ്പീക്കറുടെ പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ടെന്ന് കപില്‍ സിബല്‍.
യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച ഹര്‍ജി കൈകാര്യം ചെയ്ത മൂന്നംഗം ബെഞ്ച് തന്നെയാണ് ഇത് സംബന്ധിച്ച ഹര്‍ജിയും പരിഗണിച്ചത്. കെജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ച നടപടിക്കെതിരെ കോടതിയെ സമീപിച്ച കോണ്‍ഗ്രസും ജെഡിഎസും നിയമനം റദ്ദാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇരു പാര്‍ട്ടികളും പ്രത്യേകം ഹര്‍ജികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. സീനിയോരിറ്റി മറികടന്നാണ് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല പ്രോടെം സ്പീക്കറെ നിയമിച്ചിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. സുപ്രീം കോടതിയിലെ നടപടികളെ ആശ്രയിച്ചായിരിക്കും നിയമസഭാ നടപടികള്‍ ആരംഭിക്കുക.