നടൻ രാധാ രവി ബിജെപിയിൽ ചേർന്നു, നയൻ താരയ്ക്കെതിരെ അശ്ലീലം പറഞ്ഞ് വിവാദത്തിൽ, ഇത് മൂന്നാം പാർട്ടി
ചെന്നൈ: തമിഴ്‌നാടും കേരളവും അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാനുളള ശ്രമങ്ങള്‍ ബിജെപി തുടരുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് അത്ര വളക്കൂറില്ലാത്ത മണ്ണായ ദക്ഷിണേന്ത്യയില്‍ പ്രമുഖരെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ച് ജനപ്രിയത കൂട്ടാനാണ് ബിജെപിയുടെ ശ്രമം.
കേരളത്തില്‍ സുരേഷ് ഗോപി അടക്കമുളളവരെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചത് ഈ ലക്ഷ്യവുമായാണ്. തമിഴ്‌നാട്ടില്‍ രജനീകാന്തിനെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ തമിഴ് സിനിമയിലെ മറ്റൊരു പ്രമുഖ താരത്തെ ബിജെപി സ്വന്തമാക്കിയിരിക്കുകയാണ്.

രാഷ്ട്രീയവും താരങ്ങളും
സിനിമാ താരങ്ങള്‍ വലിയ പങ്ക് വഹിക്കുന്നതാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയം. ഉലകനായകന്‍ കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി സജീവ പ്രവര്‍ത്തനത്തിലുണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുളള നീക്കത്തിലുമാണ്.

തമിഴ്നാട് പിടിക്കാൻ ബിജെപി
രജനീകാന്തും കമല്‍ ഹാസനും കൈ കോര്‍ത്തേക്കും എന്നും വാര്‍ത്തകളുണ്ട്. നിലവില്‍ അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍. അണ്ണാ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് തമിഴ്‌നാട് ഭരണത്തില്‍ ബിജെപി ചെറിയൊരു ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാനുളള നീക്കത്തിലാണ് പാര്‍ട്ടി.

രാധാ രവി ബിജെപിയിൽ
ശനിയാഴ്ച രാവിലെയോടെയാണ് തമിഴ് സിനിമാ-സീരിയല്‍ താരമായ രാധാ രവി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപി വര്‍ക്കിംഗ് പ്രസിഡണ്ട് ജെപി നദ്ദയാണ് നടന് അംഗത്വം കൊടുത്ത് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ആദ്യം ഡിഎംകെയിലും പിന്നീട് എഐഎഡിഎംകെയിലും ആയിരുന്നു രാധാ രവി.

നയൻ താരയെ അപമാനിച്ചു
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനാണ് നടന്‍. പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളേയും സൂപ്പര്‍ താരം നയന്‍ താരയേയും അപമാനിച്ചതിന്റെ പേരില്‍ രാധാ രവിക്ക് നേരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കൊലൈയുതിര്‍ക്കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് രാധാ രവി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

'ജീവിതം എല്ലാവർക്കും അറിയാം'
നയന്‍ താര തെലുങ്കില്‍ പ്രേതമായും തമിഴില്‍ സീതയായും അഭിനയിക്കുന്നു. മുന്‍പ് കെആര്‍ വിജയയെ പോലെ ഉളള, മുഖത്ത് നോക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്. നയന്‍താരയുടെ ജീവിതത്തിലെ കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാം. പക്ഷേ അവര്‍ ഇപ്പോഴും വലിയ താരമാണ്. തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കുന്നവരാണ് എന്ന് പറഞ്ഞാണ് നയന്‍താരയ്ക്ക് എതിരെ രാധാ രവി അശ്ലീല പരാമര്‍ശം നടത്തിയത്.

പൊള്ളാച്ചി പീഡനത്തെ കുറിച്ച്
''പൊള്ളാച്ചി പീഡനത്തെ കുറിച്ച് രാധാ രവി പറഞ്ഞത് ഇങ്ങനെയാണ്: മൊബൈല്‍ ഫോണ്‍ ഉളളത് കൊണ്ട് ആര്‍ക്കും എന്തും ഷൂട്ട് ചെയ്യാം എന്ന അവസ്ഥയാണ്. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായി എന്നും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു എന്നും കേട്ടു. അത് കാണരുത് എന്നാണ് പലരും പറയുന്നത്. പക്ഷേ ആളുകള്‍ മറ്റെന്ത് കാണും?''

ബിഗ് ബജറ്റ് സിനിമ പോലെ
''ഇപ്പോഴത്തെ സിനിമകള്‍ ബിഗ് ബജറ്റാണോ സ്‌മോള്‍ ബജറ്റാണോ എന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് പോലെയാണ്. ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലേത് പോലെ 40 സ്തീകളെ ബലാത്സംഗം ചെയ്യുന്നത് പോലെയാണ്'' എന്നാണ് രാധാ രവി പറഞ്ഞത്.

മറുപടി നൽകി നയൻതാര
നടനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്ന് വന്നത്. നയന്‍ താര തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ജന്മം നല്‍കിയത് സ്ത്രീ ആണെന്ന് രാധാ രവിയെ പോലുളള സ്ത്രീ വിരോധികള്‍ ഓര്‍ക്കണം എന്നും എത്ര അധിക്ഷേപിച്ചാലും സീതയായും പ്രേതമായും ഇനിയും അഭിനയിക്കും എന്നുമാണ് നയന്‍ താര നല്‍കിയ മറുപടി.

ഡിഎംകെ പുറത്താക്കി
ഗായിക ചിന്മയി, സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍, രാധാ രവിയുടെ സഹോദരി കൂടിയായ നടി രാധികാ ശരത് കുമാര്‍ അടക്കമുളളവരും രാധാ രവിക്ക് എതിരെ രംഗത്ത് വന്നു. തുടര്‍ന്ന് ഡിഎംകെ രാധാ രവിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതോടെയാണ് രാധാ രവി ഭരണ കക്ഷിയായ അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നത്. നേരത്തെ രാധാ രവിക്ക് എതിരെ മീ ടു ആരോപണവും ഉയര്‍ന്ന് വന്നിരുന്നു.












Click it and Unblock the Notifications