പ്രത്യയശാസ്ത്രപരമായ വ്യക്തത വീണ്ടെടുക്കും; തമിഴ്നാട്ടിലും അടിമുടി മാറ്റത്തിന് കോൺഗ്രസ്
അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയുമാണ്
ചെന്നൈ: കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചടുത്തോളം ദേശീയ രാഷ്ട്രീയത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. അത് നന്നായി മനസിലാക്ക് കഴിഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് ഹൈക്കമാൻഡ് അതിന്റെ ചില നിർണായക തീരുമാനങ്ങളിലൂടെ. 2024 ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയുമാണ്.
ഇതിന്റെ ഭാഗമായി താഴേത്തട്ടുമുതൽ നേതൃത്വത്തിലും ശൈലിയിലും അടിമുടി മാറ്റമെന്ന സൂചന കോൺഗ്രസ് ദേശീയ നേതൃത്വം നൽകി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ് കനത്ത തിരിച്ചടിക്ക് പിന്നാലെ കേരളത്തിൽ നിന്നും തുടങ്ങിയ ഈ മാറ്റങ്ങൾ ഇപ്പോൾ ഉത്തരേന്ത്യയിലും ഫലപ്രദമായി നടപ്പിലാക്കുകയാണ് കോൺഗ്രസ്. പഞ്ചാബിലും രാജസ്ഥാനിലും തുടരുന്ന ഈ മുന്നേറ്റം ഇനി തമിഴ്നാട്ടിലുമുണ്ടാകും.
സമാനമായ പ്രതിസന്ധി നെഹ്റുവിന്റെ കാലത്തും കോൺഗ്രസ് നേരിട്ടിരുന്നു. അന്ന് കോൺഗ്രസിന് ശക്തമായ തിരിച്ചുവരവിന് വഴിതെളിച്ചത് കുമരസ്വാമി കാമരാജ് എന്ന രാഷ്ട്രം കണ്ട ഏറ്റവും വലിയ കിങ് മേക്കറായിരുന്നു. അതേ കുമാരസ്വാമിയുടെ നാട്ടിൽ ഇന്ന് ദ്രാവിഡ പാർട്ടികൾ കളം നിറഞ്ഞു നിൽക്കുമ്പോൾ കോൺഗ്രസ് ഒരു ചെറിയ സാനിധ്യം മാത്രമാണ്. ഈ തമിഴ്നാട്ടിലും ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന് പ്രത്യയശാസ്ത്രപരമായ വ്യക്തത വീണ്ടെടുക്കേണ്ടതുണ്ടെന്നാണ് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ വിങ് കോർഡിനേറ്ററായി പുതിയതായി നിയമിക്കപ്പെട്ട മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ ശശികാന്ത് ശെന്തിൽ പറയുന്നത്.
തമിഴ്നാട്ടിൽ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഏറെ നിർണായകമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുമായി സഖ്യമുണ്ടായിരുന്നെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലേക്ക് വരുമ്പോൾ അതുണ്ടാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നട്ടില്ല. വലിയൊരു വിഭാഗം ഡിഎംകെ നേതാക്കളും പ്രാദേശിക തലത്തിൽ ഇത്തരമൊരു സഖ്യത്തിന് എതിരാണ്. ഡിഎംകെ നേതാക്കളുടെ 'ചേട്ടൻ' നയത്തോട് കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്.
ഈ സാഹചര്യത്തിൽ വരാനിരിക്കുന്നത് എന്ത് തന്നെയായാലും അതിനെ ഫലപ്രദമായി നേരിടുക എന്ന ദൗത്യമാണ് കോൺഗ്രസ് തമിഴ്നാട് ഘടകത്തിന് മുന്നിലുള്ളത്. ഇതിന് താഴേത്തട്ട് മുതൽ അഴിച്ചുപണി വണമെന്ന് ശശികാന്ത് പറയുന്നു. "തമിഴ്‌നാട്ടിൽ കോൺഗ്രസിന് പ്രത്യയശാസ്ത്രപരമായ വ്യക്തത വീണ്ടെടുക്കേണ്ടതുണ്ട്, കഴിഞ്ഞ 50 വർഷമായി ഞങ്ങൾ സഖ്യത്തിലാണ്. കോൺഗ്രസിന് ഇപ്പോൾ അതിന്റെ പ്രത്യയശാസ്ത്രം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്, എന്തുകൊണ്ടാണ് ഇത് ഇപ്പോൾ പ്രസക്തമെന്ന് ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്," ശശികാന്ത് പറഞ്ഞു.
"സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഇടുക, ചില പ്രസ്താവനകളോട് പ്രതികരിക്കുക എന്നത് കോൺഗ്രസ് ചെയ്യേണ്ട രാഷ്ട്രീയ രീതിയല്ല. കോൺഗ്രസ് ആളുകളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് അവരോടൊപ്പം നിൽക്കണം, അതാണ് രാഷ്ട്രീയത്തെക്കുറിച്ചുള്ള എന്റെ നിർവചനം. കൂടുതൽ നേട്ടങ്ങൾ നേടുന്നതിന് ഞങ്ങൾ സംഘടന കെട്ടിപ്പടുക്കേണ്ടതുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് ഒരു നല്ല അവസരമാണ്. ശരിയായ ആളുകളുടെ അഭിലാഷങ്ങളോട് പാർട്ടി നന്നായി പ്രതികരിക്കുകയാണെങ്കിൽ അത് ഗുണം ചെയ്യും." ശശികാന്ത് വ്യക്തമാക്കി.
Recommended Video
സോഷ്യൽ മീഡിയയെ വലിയൊരു ആയുധമാക്കി പ്രവർത്തിക്കാനാണ് ഇപ്പോൾ കോൺഗ്രസ് ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയുടെ തമിഴ്നാട് സന്ദർശനത്തിന് പിന്നാലെയാണ് ശശികാന്തിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തനം ആരംഭിച്ചത്. 'ജനാധിപത്യത്തിന്റെ അടിസ്ഥാന നിർമാണത്തിൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു' എന്ന് ചൂണ്ടികാട്ടി 2019ലാണ് അദ്ദേഹം ഐഎഎസ് ഉപേക്ഷിക്കുന്നത്. ഇപ്പോൾ കോൺഗ്രസിന്റെ തിരിച്ചുവരവിൽ നിർണായക സാനിധ്യമാകാനൊരുങ്ങുകയാണ് ശശികാന്ത്.