വീട്ടുകാരുടെ പോലും വോട്ടില്ല, തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥിക്ക് കിട്ടിയത് 1 വോട്ട്
ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തൂത്തുവാരിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന ചെന്നൈ കോര്‍പറേഷനിലെ 200 വാര്‍ഡുകളില്‍ ഇതുവരെ ഫലം പുറത്ത് വന്നിരിക്കുന്നത് 164 എണ്ണത്തിലേതാണ്. അതില്‍ 128 സീറ്റുകളിലും ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടു. ഡിഎംകെയുടെ മുഖ്യ എതിരാളിയായ അണ്ണാ ഡിഎംകെയ്ക്ക് 15 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.
ഇതുവരെ പുറത്ത് വന്ന ഫലം പ്രകാരം കോണ്‍ഗ്രസ് 9 സീറ്റുകളിലും സിപിഎം 2 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ 2 സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് ഇതുവരെ 1 വാര്‍ഡിലാണ് വിജയിക്കാന്‍ സാധിച്ചിരിക്കുന്നത്. അതിനിടെ ഈറോഡിലെ ഒരു വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ടിന്റെ എണ്ണം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

ബിജെപിക്ക് വേണ്ടി മത്സരിച്ച നരേന്ദ്രന്‍ എന്ന സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ ആകെ കിട്ടിയിരിക്കുന്നത് ഒരു വോട്ട് ആണ്. ഈറോഡിലെ ഭവാനിസാഗറിലെ 11ാം വാര്‍ഡിലാണ് നരേന്ദ്രന്‍ ബിജെപി ചിഹ്നത്തില്‍ മത്സരിച്ചത്. ഈ വാര്‍ഡില്‍ നരേന്ദ്രന് വോട്ട് ചെയ്തിരിക്കുന്നത് നരേന്ദ്രന്‍ മാത്രമാണ് എന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വ്യക്തമായിരിക്കുന്നത്. നരേന്ദ്രന്റെ സുഹൃത്തുക്കളോ നാട്ടുകാരോ പാര്‍ട്ടിക്കാരോ എന്തിന് സ്വന്തം വീട്ടുകാരോ പോലും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല.
പതിനൊന്നാം വാര്‍ഡില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 162 വോട്ടില്‍ 84 നേടിയാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വിജയം. ഫെബ്രുവരി 19നാണ് സംസ്ഥാനത്തെ 21 കോര്‍പറേഷനുകളിലും 138 മുന്‍സിപാലിറ്റികളിലും 489 പഞ്ചായത്തുകളിലുമായുളള 12500 വാര്‍ഡുകളിലേക്കുളള തിരഞ്ഞെടുപ്പ് നടന്നത്. ഡിഎംകെയും സഖ്യകക്ഷികളും 21 കോര്‍പറേഷനുകളിലും മുന്നേറ്റം നടത്തുകയാണ്. ഡിഎംകെയ്ക്ക് കൂറ്റന്‍ വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നന്ദി അറിയിച്ചു.
അതേസമയം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയും രംഗത്ത് വന്നിട്ടുണ്ട്. ബിജെപിക്ക് ഇതിന് മുന്‍പ് ഒരു പ്രതിനിധി ഇല്ലാതിരുന്ന മേഖലകളില്‍ ഇത്തവണ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കെ അണ്ണാമലൈ ട്വിറ്ററില്‍ പ്രതികരിച്ചു. ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും ശേഷം തമിഴ്‌നാട്ടിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുകയാണ്. താഴെത്തട്ടില്‍ കഠിനാധ്വാനം നടത്തിയ പ്രവര്‍ത്തകര്‍ക്കും പ്രചോദനമായ നേതാക്കള്‍ക്കും നന്ദി എന്നും അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള തമിഴ് മക്കളുടെ സ്‌നേഹമാണ് ഈ വിജയം എന്നും അണ്ണാമലെ പ്രതികരിച്ചു.












Click it and Unblock the Notifications