തമിഴ്നാട്ടില്‍ ശക്തമായ മഴ: മണ്ണിടിച്ചിലും വെള്ളക്കെട്ടും, വിവിധ ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി
ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതോടെ തമിഴ്‌നാട്ടിൽ ശക്തമായ മഴ. കോയമ്പത്തൂർ, തിരുപ്പൂർ, നീലഗിരി, മധുര, നാഗപട്ടണം തുടങ്ങി നിരവധി ജില്ലകളിൽ ബുധനാഴ്ച രാത്രി മുതൽ വ്യാപകമായ മഴ പെയ്തു കൊണ്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മധുര, കോയമ്പത്തൂർ, തേനി, തിരുപ്പൂർ, ദിണ്ടിഗൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
നീലഗിരിയിലും ഉദഗമണ്ഡലം, കൂനൂർ, കോത്തഗിരി, കുണ്ട എന്നീ നാല് താലൂക്കുകളിലും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റീജണൽ മെറ്റീരിയോളജിക്കൽ സെന്റർ (ആർ എം സി)യുടെ ഏറ്റവും പുതിയ നിരീക്ഷണം അനുസരിച്ച് ചെന്നൈയിലും കിൽ കോത്തഗിരി എസ്റ്റേറ്റിലും (നീലഗിരി ജില്ല) 23 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി.

പില്ലൂർ ഡാം മേട്ടുപ്പാളയം (കോയമ്പത്തൂർ ജില്ല) 15 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ, മൂലൈക്കരൈപ്പെട്ടി (തിരുനെൽവേലി ജില്ല) 14 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. നമ്പിയൂർ (ഈറോഡ് ജില്ല), അവിനാസി (തിരുപ്പൂർ ജില്ല) എന്നിവിടങ്ങളിൽ 12 സെന്റീമീറ്റർ വീതവും മഴ രേഖപ്പെടുത്തി.
ഈറോഡ്, തിരുപ്പൂർ, ഡിണ്ടിഗൽ, മധുരൈ, വിരുദുനഗർ, തൂത്തുക്കുടി, രാമനാഥപുരം, ശിവഗംഗ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ടൈ, മയിലാടുതുറൈ, സേലം, കടലൂർ, കൃഷ്ണഗിരി, ധർമ്മപുരി, തെസ്നി തുടങ്ങി നിരവധി ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവയുൾപ്പെടെയുള്ള ജില്ലകളിലും മഴതുടരുമെന്നാണ് മുന്നറിയിപ്പ്.
തൂത്തുക്കുടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. കോയമ്പത്തൂരിൽ, മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ കുഞ്ഞപ്പ-പനായിക്ക് സമീപം റോഡിൽ മണ്ണിടിഞ്ഞു. മേട്ടുപ്പാളയം ഹൈവേ കോത്തഗിരി മേട്ടുപ്പാളയത്ത് മണ്ണിടിഞ്ഞും മരങ്ങൾ വീണും ഗതാഗതം തടസ്സപ്പെട്ടു മേട്ടുപ്പാളയത്തേക്കുള്ള മൂന്നാം വളവിലാണ് മണ്ണിടിഞ്ഞ് വീണത്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications