തമിഴ്നാട്ടിൽ ട്രാൻസ്പോർട്ട് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്, യാത്രക്കാർ നടുറോഡിൽ കുടുങ്ങി...
വ്യാഴാഴ്ച വൈകീട്ട് മുതലാണ് തമിഴ്നാട്ടിലെ വിവിധ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.
ചെന്നൈ: തമിഴ്നാട് ട്രാൻസ്പോർട്ട് ജീവനക്കാരുടെ മിന്നൽ സമരം കാരണം യാത്രക്കാർ പെരുവഴിയിലായി. വ്യാഴാഴ്ച വൈകീട്ട് മുതലാണ് തമിഴ്നാട്ടിലെ വിവിധ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.
ശമ്പളം പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. ടിഎൻഎസ്ടിസി, എസ്ഇടിസി, എംടിസി തുടങ്ങിയ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ ഒന്നടങ്കം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകീട്ടോടെ മിക്ക ബസുകളും സർവ്വീസ് നിർത്തിവെച്ചു. ചെന്നൈ നഗരത്തിലെ എംടിസി ബസുകൾ വഴിയരികിൽ നിർത്തിയിട്ട് ജീവനക്കാർ പണിമുടക്കി. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ നടുറോഡിൽ കുടുങ്ങി. തിരക്കേറിയ സമയമായതിനാൽ ബസുകൾ റോഡിൽ നിർത്തിയിട്ടത് ഗതാഗത കുരുക്കിന് കാരണമായി.
ചിലയിടങ്ങളിൽ യാത്രക്കാരെ ബസിൽ നിന്ന് നിർബന്ധിച്ച് ഇറക്കിവിട്ടതായും പരാതിയുണ്ട്. പണിമുടക്കിനെ തുടർന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ 70% സർവ്വീസുകളും നിർത്തിവെച്ചു. വടപളനി, താംബരം, ആവടി, തിരുവാൺമിയൂർ ഡിപ്പോകളിൽ നിന്ന് വൈകീട്ട് ആറ് മണിക്ക് ശേഷം ബസുകളൊന്നും സർവ്വീസ് നടത്തിയിട്ടില്ല. മധുരൈ, പുതുക്കോട്ടെ, വില്ലുപുരം ജില്ലകളിലും സമാന സ്ഥിതിയാണുള്ളത്.