തമിഴ് റോക്കേഴ്സിന്റെ പ്രധാന അഡ്മിനെ പോലീസ് പൊക്കി; അറസ്റ്റിലായത് തിരുവനന്തപുരത്ത്!
ചൈന്നൈ: പുത്തൻ സിനിമകളുടെ വ്യാജ പകർപ്പുകൾ ഇറക്കി കോടികൾ സമ്പാദിക്കുന്ന തമിഴ് റോക്കേർസിന്റെ പ്രധാന അഡ്മിൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്ന് ആന്റി പൈറസി സെൽ വിഭാഗ മാണ് തമിഴ്നാട് വില്ലുപുരം സ്വദേശിയായ കാർത്തിയെ അറസ്റ്റ് ചെയ്തത്. കാര്‍ത്തിക്കൊപ്പം പ്രഭു, സുരേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു. ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ആന്റി പൈറസി സെല്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലയാള സിനിമാ ലോകത്തിനും കോടികളുടെ നഷ്ടം സംഭവിപ്പിച്ചുകൊണ്ടിരിക്കുകയാണ് തമിഴ് നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയും സുഹൃത്തുക്കളും.തമിഴ് റോക്കേഴ്‌സ് ഉടമ പ്രഭു,ഡിവിഡി റോക്കേഴ്‌സ് ഉടമകളായ തിരുനല്‍വേലി സ്വദേശികളായ ജോണ്‍സണ്‍,മരിയ ജോണ്‍,സുരേഷ് എന്നിവരെയും പൊലീസ് അറസ്റ്റുചെയ്തു. സിനിമകള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ഇന്റര്‍നെറ്റില്‍ നല്‍കുകയായിരുന്നു തമിഴ്‌റോക്കേഴ്‌സിന്റെ രീതി. ഇതുമൂലം കോടിക്കണക്കിന് രൂപയാണ് സിനിമലോകത്തിന് നഷ്ടം വന്നിരുന്നത്. 19 ഡൊമൈനുകളിലൂടെ സിനിമകള്‍ അപ്‌ലോഡ് ചെയ്തിരുന്ന തമിഴ്‌റോക്കേഴ്‌സ് ലക്ഷകണക്കിന് രൂപയാണ് വരുമാനമായി നേടിയിരുന്നത്.
നിരവധി തവണ സിനിമ പ്രവർത്തകരുടെ പരാതിയെ തുടർന്ന് തമിഴ് റോക്കേവ്സിന്റെ സൈറ്റ് ബ്ലോക്ക് ചെയ്തിരുന്നു. നേരിട്ട് വെല്ലുവിളി നടത്തിയും ഇവർ വ്യാജ പതിപ്പുകൾ ഇറക്കാറുണ്ട്. പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍ നെറ്റില്‍ ഇടുകയും ,ശേഷം സൈറ്റില്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്നതിനനുസരിച്ച് പരസ്യ ഏജന്‍സി വഴി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കുകയുമാണ് ഇവരുടെ രീതി. പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ആന്റി പൈറസി സംഘം വ്യക്തമാക്കിയിരിക്കുന്നത്.