'ഹലാൽ നിരോധനത്തിൽ കേന്ദ്രം ഇതുവരെ തീരുമാനം എടുത്തിട്ടില്ല'; അമിത് ഷാ തെലങ്കാനയിൽ
ഹൈദരാബാദ്: രാജ്യത്ത് ഹലാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാനയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
നവംബർ 30ന് തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രചാരണത്തിന് എത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളുടെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തന മികവ് കണക്കിലെടുത്ത് വോട്ട് രേഖപ്പെടുത്താൻ അമിത് ഷാ തെലങ്കാനയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ അമിത് ഷാ വിമർശിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അതിന് തക്കതായ മറുപടി വോട്ടർമാർ കോൺഗ്രസിന് നൽകുമെന്നും അമിത് ഷാ പറഞ്ഞു.
'പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഭാഷ ഉപയോഗിച്ചപ്പോഴെല്ലാം രാജ്യത്തെ ഏത് സംസ്ഥാനത്തായാലും ജനങ്ങൾ ഉചിതമായ മറുപടിയാണ് അവർക്ക് നൽകിയത്. ഈ മോശം ഭാഷയ്ക്ക് വോട്ടിംഗിലൂടെ തെലങ്കാനയിലെ വോട്ടർമാർ ഉചിതമായ മറുപടി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട് " അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോൽക്കാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം. സ്‌റ്റേഡിയത്തിലെ മോദിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി രൂക്ഷമായ ഭാഷയിലായിരുന്നു രാഹുലിന്റെ പ്രതികരണം.
നരേന്ദ്ര മോദി ദുശ്ശകുനമായി എത്തിയത് കൊണ്ടാണ് ഇന്ത്യ തോറ്റതെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു, ഇതിന് പിന്നാലെ രാഹുലിനെതിരെ ബിജെപി ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പുറമെ ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications