കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക, ബിജെപിക്കായി ഷായും: തെലങ്കാനയില്‍ അവസാന ദിനങ്ങളില്‍ ഇഞ്ചോടിഞ്ച്
ഹൈദരാബാദ്:അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പുകള്‍ പൂർത്തിയായതോടെ ശേഷിക്കുന്ന സംസ്ഥാനങ്ങളിലേക്ക് നേതാക്കളുടെ ഒഴുക്ക്. മിസോറാം, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇതിനോടകം തിരഞ്ഞെുപ്പ് പൂർത്തിയായിരിക്കുന്നത്. ഇതോടെയാണ് യഥാക്രമം നവംബർ 25 നും നവംബർ 30 നും തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലേക്കും തെലങ്കാനയിലേക്കും ദേശീയ നേതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ശനിയാഴ്ച ബി ജെ പിയും വെള്ളിയാഴ്ച കോൺഗ്രസും തെലങ്കാന പ്രകടനപത്രികയും പുറത്തിറക്കിയതിന് പിന്നാലെ ദേശീയ നേതാക്കളെ അണി നിരത്തിയുള്ള റാലികളും ഇരുപാർട്ടികളും സജ്ജമാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) യുടെ കൈവശമുള്ള ഖാനാപൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ മസ്‌കപൂർ ഗ്രാമത്തിലെ "വിജയ്ഭേരി യാത്ര"യിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഞായറാഴ്ച പങ്കെടുക്കും.

2018ൽ കോൺഗ്രസ് വിജയിച്ച ആസിഫാബാദ് മണ്ഡലവും പ്രിയങ്ക ഗാന്ധി സന്ദർശിക്കും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും പ്രാർത്ഥന നടത്തിയ രാമപ്പ ക്ഷേത്രത്തിന് സമീപം നിന്ന് മുലുഗു ജില്ലയിലെ റോഡ്‌ഷോയോടെ ആരംഭിച്ച വിജയഭേരി ബസ് യാത്ര കഴിഞ്ഞ മാസം കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. വാറങ്കൽ, കരിംനഗർ, നിസാമാബാദ് ജില്ലകളിലെ നിരവധി നിയോജകമണ്ഡലങ്ങളിലൂടെ ഈ യാത്ര കടന്ന് പോകുകകയും ചെയ്തു.
ബിജെപിക്ക് വേണ്ടി, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഞായറാഴ്ച റോഡ്ഷോയ്ക്കായി ഹൈദരാബാദിലെ മൽകാജ്ഗിരിയിലേക്ക് എത്തുന്നതിന് മുമ്പ് നാരായൺപേട്ടിലെയും ചെവെല്ലയിലെയും റാലികളിൽ പങ്കെടുക്കും. പ്രകടനപത്രിക പ്രഖ്യാപിച്ചതോടെ, വലിയ സാന്നിധ്യമില്ലാത്ത സംസ്ഥാനത്ത് ബിജെപി അതിന്റെ പ്രചാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നു. 119 അംഗ നിയമസഭയിൽ 2014 ൽ അഞ്ച് സീറ്റ് നേടിയതിന് ശേഷം 2018 ൽ ഒരു സീറ്റ് മാത്രമായിരുന്നു അവർക്ക് ലഭിച്ചത്.
ബിആർഎസും കോൺഗ്രസും തങ്ങളുടെ പ്രകടനപത്രികയിൽ വോട്ടർമാർക്കായി നിരവധി സൗജന്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ധനത്തിനുള്ള വാറ്റ് കുറയ്ക്കൽ, വിത്ത് വാങ്ങാൻ സീസണിൽ ഏക്കറിന് 2,500 രൂപ, നെല്ല് എംഎസ്പി വർദ്ധനവ്, വർഷത്തിൽ നാല് സൗജന്യ എൽപിജി സിലിണ്ടറുകൾ എന്നിവയാണ് ബി ജെ പിയുടെ പ്രധാന വാഗ്ദാനങ്ങള്‍. അതേസമയം, പ്രാദേശിക ഘടകങ്ങള്‍ ശക്തമല്ലാത്തത് സംസ്ഥാനത്ത് ബി ജെ പി ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications