തെലങ്കാന കുതിരക്കച്ചവടം: ആ 'ഷാ ജി' അമിത് ഷായാണോ? അറസ്റ്റ് ചെയ്യണമെന്ന് മനീഷ് സിസോദിയ
ദില്ലി: തെലങ്കാനയിലെ ഭരണകക്ഷി എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ശ്രമിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തെലങ്കാന രാഷ്ട്ര സമിതിയുടെ നാല് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഈ സംഭവത്തിന് പിന്നില്‍ അമിത് ഷാ ആണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് സിസോദിയ ആവശ്യപ്പെട്ടു.
നേരത്തെ ദില്ലിയിലും പഞ്ചാബിലും രാജ്യത്തെ മറ്റ് എട്ട് സംസ്ഥാനങ്ങളിലും ബിജെപി കുതിരക്കച്ചവടത്തിനുളള ശ്രമം നടത്തിയിട്ടുളലതാണ്. ബിജെപിയുടെ ആ വൃത്തികെട്ട കളി ഇത്തവണ തെലങ്കാനയിലൂടെ പുറത്ത് വന്നിരിക്കുകയാണ് എന്നും സിസോദിയ പറഞ്ഞു. കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മൂന്ന് പേര്‍ തമ്മിലുളള സംഭാഷണത്തില്‍ ഭാരത് രാഷ്ട്രീയ സമിതിയുടെ ചില എംഎല്‍എമാരെ ബിജെപിയിലേക്ക് കൂറുമാറാന്‍ പ്രേരിപ്പിക്കുന്നതാണുളളത്.
ഈ ഓഡിയോ ക്ലിപ്പില്‍ ഒരു ഷാ ജിയെ കുറിച്ച് പറയുന്നുണ്ട്. ഈ ഷാ ജി കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ആണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് മനീഷ് സിസോദിയ ആവശ്യപ്പെട്ടു. ഒരു എംഎല്‍എയെ പണം കൊടുത്ത് വാങ്ങാന്‍ ഒരു ബ്രോക്കര്‍ ശ്രമിക്കുകയും അതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പേര് ഉള്‍പ്പെടുകയും ചെയ്താല്‍ അത് രാജ്യത്തിന് തന്നെ വളരെ അപകടകരമാണ് എന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയിലെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമം നടത്തി എന്ന് ആരോപിച്ച് ബുധനാഴ്ചയാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് കസ്റ്റിഡിയില്‍ വിടാതെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. ഹൈദരാബാദിന് അടുത്തുളള ഫാം ഹൗസില്‍ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 4 എംഎല്‍എമാരെ ബിജെപിയിലേക്ക് കൂറുമാറ്റം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരുടെ അറസ്റ്റ് എന്ന് പോലീസ് പറയുന്നു.
മുഖത്തെ കരുവാളിപ്പ് മാറാൻ തണ്ണിമത്തൻ മതി! എങ്ങനെയാണെന്നോ?
ഒക്ടോബര്‍ 27ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സൈബരാബാദില്‍ നടത്തിയ പരിശോധനയില്‍ 3 ബ്രോക്കര്‍മാരെ 100 കോടിയുമായി പിടികൂടി എന്നാണ്. അതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. ബിജെപിയുടെ ഓപ്പറേഷന്‍ താമര നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബ്രോക്കര്‍മാര്‍ പിടിയിലായത്. നന്ദ കുമാര്‍, രാമചന്ദ്ര ഭാരതി, സിമൈയ്യ എന്നിവരാണ് പിടിയിലായവര്‍. 28ാം തിയ്യതി ഓഡിയോ സംഭാഷണം പുറത്ത് വന്നു. ഭാരതി എംഎല്‍എമാരെ ബിജെപിയിലേക്ക് കൂറുമാറാന്‍ സ്വാധീനിക്കുന്നതാണ് ഓഡിയോയിലുളളത്, സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.