അനുമതിയില്ലാതെ ആരുടേയും കമ്പ്യൂട്ടറും മൊബൈലും നിരീക്ഷിക്കാം, കേന്ദ്ര സർക്കാർ ഉത്തരവ് വിവാദത്തിൽ
ദില്ലി: രാജ്യത്തെ ഏത് പൗരന്റെയും കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമടക്കം അനുമതിയില്ലാതെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തെ പത്ത് ഏജന്‍സികള്‍ക്കാണ് ഇത്തരത്തിലുളള നിരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് വഴി പത്ത് ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞ് കയറാനും കമ്പ്യൂട്ടറിലെ മുഴുവന്‍ ഡാറ്റയും ശേഖരിക്കാനും സാധിക്കും.
സിബിഐ, എഎന്‍എ, ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്. കാബിനറ്റ് സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ദില്ലി പോലീസ് കമ്മീഷണര്‍, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ് എന്നിവയ്ക്കാണ് സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ അനുമതിയില്ലാതെ ശേഖരിക്കാനുളള അധികാരം നല്‍കിയിരിക്കുന്നത്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേക്ക് അനുമതിയില്ലാതെ കേന്ദ്ര ഏജന്‍സികള്‍ക്ക് കടന്ന് കയറാനുളള അനുമതി നല്‍കുന്ന ഉത്തരവ് ഇതിനകം തന്നെ വിവാദത്തിലായിക്കഴിഞ്ഞു. നേരത്തെ കേസില്‍ പ്രതിയാവുകയോ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം ആണെങ്കിലോ മാത്രമേ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പരിശോധിക്കാന്‍ സാധിക്കുമായിരുന്നുളളൂ. അതും കോടതിയുടെ അനുമതി വാങ്ങിയ ശേഷം മാത്രം.
കേന്ദ്ര ഉത്തരവ് പ്രകാരം ടെലികോം സേവനദാതാക്കളും വ്യക്തികളും ഏജന്‍സികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം അടക്കം നല്‍കണം. ഇല്ലെങ്കില്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധം ഉയര്‍ത്തി. എന്‍കെ പ്രേമചന്ദ്രന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.