കോൺഗ്രസ് വിട്ടെത്തിയ വിമതന് മന്ത്രിസ്ഥാനമില്ല, കർണാടകത്തിൽ 10 വിമതരെ മന്ത്രിയാക്കി യെഡിയൂരപ്പ!
ബെംഗളൂരു: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം നടപ്പിലാക്കി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും ബിജെപി പക്ഷത്തേക്ക് എത്തിയ പത്ത് എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വികസനം സംബന്ധിച്ച് വന്‍ തര്‍ക്കം നിലനിന്നിരുന്നു. ഒടുവില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ബിജെപിയില്‍ എത്തിയ വിമതരെ മാത്രം ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
13 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് നേരത്തെ യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മൂന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ ഇടം പിടിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടതായി വരും. സോമശേഖര്‍, രമേശ് ജാര്‍ക്കിഹോളി, ആനന്ദ് സിംഗ്, കെ സുധാകര്‍, ഭ്യാരതി ബസവരാജ്, എ ശിവറാം ഹെബ്ബാര്‍, ബിസി പാട്ടീല്‍, കെ ഗോപാലയ്യ, കെസി നാരായണ ഗൗഡ, ശ്രീമന്ത് ബാലാസാഹേബ് പാട്ടീല്‍ എന്നിവരാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്.
ഉമേഷ് കട്ടി, സിപി യോഗേശ്വര്‍ അടക്കമുളള മൂന്ന് ബിജെപി എംഎല്‍എമാര്‍ക്ക് കൂടി മന്ത്രിസ്ഥാനം ലഭിച്ചേക്കും. ജൂലൈയില്‍ നടക്കുന്ന അടുത്ത ഘട്ട മന്ത്രിസഭാ വികസനത്തിലാവും ഈ നേതാക്കള്‍ പരിഗണിക്കപ്പെടുക. ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 11 വിമത എംഎല്‍എമാരില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത് അത്താനി എംഎല്‍എയായ മഹേഷ് കുമത്തല്ലിയാണ്.
ഇപ്പോള്‍ മഹേഷിനെ മന്ത്രിസഭയിലെടുക്കുക ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ വ്യക്തമാക്കി. താന്‍ മഹേഷിനെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും മന്ത്രിസ്ഥാനത്തിന് പകരം മറ്റെന്തെങ്കിലും പ്രധാനപ്പെട്ട ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. നിലവില്‍ മുഖ്യമന്ത്രി അടക്കം 18 മന്ത്രിമാരാണ് മന്ത്രിസഭയിലുളളത്. 34 ആണ് മന്ത്രിസഭയിലെ അംഗബലം. 16 മന്ത്രിമാരുടെ കസേരകളാണ് നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നത്.