ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഏറ്റില്ല;അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങള്‍ സജീവം,വീണ്ടും ആക്രമണം!
ദില്ലി: സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യ തകര്‍ത്ത ഭീകരകേന്ദ്രങ്ങള്‍ വീണ്ടും സജീവമായതായി റിപ്പോര്‍ട്ട്. മേജര്‍ ജനറല്‍ ആര്‍ കെ കലിതയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപത്ത് അടുത്ത കാലത്ത് നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്ത്യന്‍ സൈന്യം കടുത്ത ജാഗ്രതയിലാണ്.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് അതിര്‍ത്തിയിലുള്ള ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഏറെക്കാലം സജീവമല്ലാതിരുന്ന ഭീകരകേന്ദ്രങ്ങളാണ് വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുള്ളത്. ജമ്മു കശ്മീരിലെ മേജര്‍ ആര്‍ കെ കലിതയുടെ പരിധിയില്‍ വരുന്ന ഉറി സെക്ടറിലെ ഒമ്പതിലധികം ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കും
അതിര്‍ത്തിയില്‍ കുടിലുകളുടെ രൂപത്തിലും ഷെഡ്ഡുകളുടെ രൂപത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഭീകരകേന്ദ്രങ്ങള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നതിന് ഭീകരരെ സഹായിക്കുന്നുവെന്നും ഇന്ത്യന്‍ സൈന്യം പറയുന്നു. ബാരാമുള്ളയിലെ 19ാം ഡിവിഷന്‍ സ്ഥിതി ചെയ്യുന്നതിന് എതിര്‍വശത്താണ് ഭീകരര്‍ തമ്പടിച്ചിട്ടുള്ളത്.
ഇന്ത്യയുടെ നഷ്ടം
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയ്ക്ക് ഏറ്റവുമധികം സൈനികരെ നഷ്ടമായത് ഉറി ഭീകരാക്രമണത്തിലായിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം തണുപ്പുകാലത്ത് പ്രദേശത്ത് ഭീകരര്‍ സജീവമാവുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതോടെ ഉറി സൈനിക താവളത്തിന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ സുരക്ഷ ശക്തമക്കേണ്ടത് അനിവാര്യമാണെന്നും കലിത ചൂണ്ടിക്കാണിക്കുന്നു.
സര്‍ജിക്കല്‍ സ്‌ട്രൈക്ക്
2016 സെപ്തംബര്‍ 25നായിരുന്നു നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിലെത്തിയ ഇന്ത്യന്‍ സൈന്യം ഭീകരകേന്ദ്രങ്ങള്‍ കൂട്ടമായി ആക്രമിച്ചത്. ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്.
ഉറി ഭീകരാക്രമണം
സെപ്തംബര്‍ 18ന് ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തോടെ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ പാകിസ്താനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ പുലര്‍ത്തുന്ന ഭീകരവാദ അനുകൂല നിലപാടുകളും ലോകത്ത് ചര്‍ച്ചയായിരുന്നു.