ജമ്മു കാശ്മീരിൽ ബിജെപി വിയർക്കും; ഗുപ്കർ സഖ്യം മാത്രമല്ല, വെല്ലുവിളിയായി ഈ പാർട്ടികളും
ശ്രീനഗർ; ജമ്മു കാശ്മീരിലെ ജില്ലാ വികസന സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് ശനിയാഴ്ച മുതല് തുടക്കമായിരിക്കുകയാണ്. 250 മണ്ഡലങ്ങളിലേക്കായി എട്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻപ് നടന്ന തിരഞ്ഞെടുപ്പുകളേക്കാൾ അതീവ പ്രാധാന്യത്തോടെയാണ് ഇക്കുറി ഇവിടെ തിരഞ്ഞെടുപ്പ് ഉറ്റുനോക്കപ്പെടുന്നത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കാശ്മീർ, ലഡാക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത ശേഷമുള്ള തിരഞ്ഞെടുപ്പാണിത്.

ഗുപ്കർ സഖ്യം
എന്തുവിലകൊടുത്തും തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കുകയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഏഴ് പാർട്ടികൾ ചേർന്ന സഖ്യത്തിലാണ് ബിജെപിക്കെതിരെ പോരാടുന്നത്.ജമ്മുകാശ്മീരന്റെ പ്രത്യേകാധികാരം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഏഴ് പ്രാദേശിക കക്ഷികളാണ് ഗുപ്കർ സഖ്യം എന്ന പേരിൽ രൂപീകരിച്ച് ബിജെപിക്കെതിരെ പോരാടുന്നത്.

ബിജെപി ഭയക്കേണ്ടത്
സഖ്യത്തിൽ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം, പീപ്പിൾസ് കോൺഫറൻസ്,ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ്, അവാമി നാഷനൽ കോൺഫറൻസ്, സിപിഐ എന്നീ രാഷ്ട്രീയകക്ഷികളാണുളളത്.
ബിജെപിക്ക് ഗുപ്കർ സഖ്യം വലിയ വെല്ലുവിളിയാണെങ്കിലും ഈ രാഷ്ട്രീയ കൂട്ടായ്മയെക്കാൾ ബിജെപി ഭയക്കേണ്ടത് മറ്റ് ചില ചെറു രാഷ്ട്രീയ പാർട്ടികളെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

രണ്ട് പ്രാദേശിക പാർട്ടികൾ
കഴിഞ്ഞ ബിജെപി-പിഡിപി സഖ്യസർക്കാരിൽ മന്ത്രിയായ മുൻ ബിജെപി നേതാവ് ലാൽ സിംഗ് രൂപീകരിച്ച ജമ്മുവിലെ ദോഗ്ര സ്വാഭിമാൻ സംഗതും ഇക്ക്ജത്ത് ജമ്മുവുമാണ് ബിജെപിക്ക് പ്രധാനവെല്ലുവിളിയായിരിക്കുന്നത്.
2018 ൽ കത്വ ബലാത്സംഗക്കേസിൽ സിബിഐ അന്വേഷണത്തിനായി നിലകൊണ്ട സാമൂഹിക സംഘടന ഈ മാസം ആദ്യമാണ് ഇക്കജത്ത് ജമ്മു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.

പ്രത്യേക ജമ്മു സംസ്ഥാനം
ഗുപ്കർ സഖ്യം ആർട്ടികൾ 370 റദ്ദാക്കിയതിനെതിരെയാണ് ബിജെപിക്കെതിരെ പോരടിക്കുന്നതെങ്കിലും ഈ പ്രാദേശുക പാർട്ടികൾ ഗുപ്കർ സഖ്യത്തിന് വിപരീതമായി ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത നടപടിയെ പിന്തുണയ്ക്കുന്ന പാർട്ടികളാണ്. അതേസമയം പ്രത്യേക ജമ്മു സംസ്ഥാനമാണ് ഇവരുടെ ആവശ്യം.ഈ മേഖലകളിലെ സീറ്റുകളിലാണ് ഈ പാർട്ടികൾ മത്സരിക്കുന്നത്.

പൊള്ളയാണെന്ന് തെളിഞ്ഞു
കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ നിയമം ജമ്മു ജനതയെ ഭവന രഹിതരാക്കുകയാണെന്ന് ഡിഎസ്എസ് നേതാവ് ലാൽ സിംഗ് പറഞ്ഞു. ബിജെപി തീർത്തും പരാജയമാണെന്ന് തെളിഞ്ഞു, ജമ്മു കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടി ചെയർമാൻ ഹർഷ് ദേവ് സിംഗ് പറഞ്ഞു. ഡിഡിസി തിരഞ്ഞെടുപ്പിൽ പാർട്ടി വിവിധ സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചവരാണ് ഞങ്ങൾ, എന്തെങ്കിലും നല്ലത് സംഭവിക്കുമെന്നും യുവാക്കൾ ശാക്തീകരിക്കപ്പെടുമെന്നും ജമ്മുവിന് മതിയായ പങ്ക് ലഭിക്കുമെന്നും പ്രതീക്ഷിച്ചു, എന്നാൽ ഈ മുദ്രാവാക്യങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞുവെന്നും ഹർഷ് ദേവ് പറഞ്ഞു.

വിഭജിക്കണം
ജമ്മുവിനെ കശ്മീരിൽ നിന്ന് വേർപെടുത്തി ഒരു സംസ്ഥാനമാക്കി മാറ്റണം. അതിന് ശേഷം കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കണം, ഒന്ന് മുസ്ലീം ജനസംഖ്യയ്ക്കും മറ്റൊന്ന് പണ്ഡിറ്റുകൾക്കും, ഇതാണ് തങ്ങളുടെ ആവശ്യമെന്ന് ഇക്ജത്ത് ജമ്മു നേതാവ് അങ്കുർ ശർമ്മ പറഞ്ഞു.
ഒരിക്കൽ പോലും ജമ്മുവിൽനിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തയ്യാറായില്ലെന്നും അങ്കുർ ശർമ്മ കുറ്റപ്പെടുത്തി.മൂന്ന് അവസരം ലഭിച്ചിട്ടും കാശ്മീരിൽ നിന്നാണ് അവർ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്നും അങ്കുർ ആരോപിച്ചു.

ആശങ്കയോടെ ബിജെപി
അതേസമയം ഈ പ്രാദേശിക കക്ഷികൾ തങ്ങളെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്ന ആശങ്ക ബിജെപി നേതാക്കളും പങ്കുവെയ്ക്കുന്നു. ഗുപ്കർ സഖ്യത്തിന് ജമ്മുവിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ നിന്ന് കൂടുതൽ വോട്ടുകൾ നേടാനാകും,ബിജെപിക്കെതിരെ മത്സരിക്കുന്ന ജമ്മു ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടികൾക്ക് ഈ മേഖലകളിൽ ശക്തമായ പിന്തുണയുണ്ടെന്നത് കണ്ടില്ലെന്ന് വെയ്ക്കാനാകില്ലെന്ന് ബിജെപി നേതാക്കൾ പറയുന്നു.












Click it and Unblock the Notifications