'ആ അറ്റകൈ പ്രയോഗവും ബിജെപിയെ രക്ഷിച്ചില്ല! ജനം മൈൻഡു ചെയ്തില്ല', തുറന്നടിച്ച് മന്ത്രി
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സമീപകാലത്തായി തുടർച്ചയായ തിരിച്ചടികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ബിജെപി. ദില്ലിയിൽ പാർട്ടിയുടേയും കേന്ദ്ര സർക്കാരിന്റെയും എല്ലാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടും ബിജെപിക്ക് പത്ത് സീറ്റ് തികയ്ക്കാൻ സാധിച്ചിട്ടില്ല.
കോൺഗ്രസ് ആകട്ടെ രാജ്യതലസ്ഥാനത്ത് ചിത്രത്തിൽ നിന്നേ അപ്രത്യക്ഷരായിരിക്കുന്നു. ബിജെപിയേയും കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുന്ന ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന അമിത് ഷായുടേയും മോദിയുടേയും അഹന്തയുടെ മസ്തകം തകരാൻ ഇനി അധികകാലമില്ലെന്ന് പോസ്റ്റിൽ പറയുന്നു.

ബിജെപിയെ ഒറ്റപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ദില്ലിയിൽ എഎപിയിൽ നിന്നേറ്റ ആഘാതം ബിജെപിയ്ക്ക് കരകയറാനാവാത്ത പതനത്തിന്റെ ആരംഭമായിരിക്കും. സ്വൈര ജീവിതമാഗ്രഹിക്കുന്ന സാധാരണ ഇന്ത്യാക്കാർ ബിജെപിയെ ഒറ്റപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന അഹന്തയുടെ മസ്തകം തകരാൻ ഇനി അധികകാലമില്ല. മോദിയും അമിത്ഷായും നേരിട്ടിറങ്ങി പതിനെട്ടടവും പയറ്റിയിട്ടും ജനം ബിജെപിയെ സമ്പൂർണമായി തിരസ്കരിച്ചതിന്റെ സന്ദേശം വ്യക്തമാണ്.

ജനങ്ങൾ പ്രതീക്ഷിച്ചതിനപ്പുറം
സദ്ഭരണത്തിന് ലഭിച്ച അംഗീകാരമാണ് കെജ്റിവാളിന്റെ വിജയം. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ മേഖലകളിലെല്ലാം ജനങ്ങൾ പ്രതീക്ഷിച്ചതിനപ്പുറം സേവനം നൽകാൻ ആം ആദ്മി ഭരണത്തിനു കഴിഞ്ഞു. പൊതുവേ പരാതിയില്ലാത്തതും അഴിമതിരഹിതവുമായ ഭരണം കെജ്റിവാളിനും ആം ആദ്മിയ്ക്കും ചെറിയ മേൽക്കൈയല്ല നൽകിയത്. ഭരണവിരുദ്ധവികാരം തെല്ലുമേ ഉണ്ടായിരുന്നില്ല എന്നാണ് ഈ മഹാഭൂരിപക്ഷത്തിൽ നിന്ന് മനസിലാക്കേണ്ടത്.

ജനം മൈൻഡു ചെയ്തില്ല
പതിവുപോലെ വർഗീയതയും വിദ്വേഷപ്രചരണവുമായിരുന്നു ബിജെപിയുടെ തുറുപ്പു ചീട്ടുകൾ. പക്ഷേ, ജനം മൈൻഡു ചെയ്തില്ല. കെജ്റിവാളിനെ ഭീകരവാദിയെന്നു വിളിച്ച അറ്റകൈ പ്രയോഗത്തിനും രക്ഷ കിട്ടിയില്ല. ബിജെപിയുടെ ഹിന്ദുത്വക്കാർഡിന്റെ നിറവും പ്രസക്തിയും മങ്ങുകയാണ്. തുടർച്ചയായി അവർ നേരിടുന്ന പരാജയങ്ങളുടെ സൂചന അതാണ്. ശക്തമായ ബദലുണ്ടെങ്കിൽ ബിജെപി പരാജയപ്പെടുത്താൻ കഴിയുന്ന ശക്തി തന്നെയാണ് ഇന്ത്യയിൽ.

കോൺഗ്രസ് അപ്രസക്തമാവുന്നു
ബിജെപി അപ്രതിരോധ്യരല്ല എന്ന് ഇനിയും മനസിലാകാത്തത് കോൺഗ്രസിനാണ്. സ്വയം ദയനീയ പരാജയം ഏറ്റുവാങ്ങിയെന്നു മാത്രമല്ല, ഇന്ത്യയിലെ ബിജെപി വിരുദ്ധ മുന്നണിയിൽ അതിവേഗം കോൺഗ്രസ് അപ്രസക്തമാവുകയുമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ പത്തൊമ്പതു ശതമാനം വോട്ടിൽ നിന്ന് വെറും നാലു ശതമാനത്തിലേയ്ക്കാണ് കോൺഗ്രസ് ഇത്തവണ മുതലക്കൂപ്പു നടത്തിയത്.

സഖ്യത്തിന് തയ്യാറായിരുന്നുവെങ്കിൽ
സ്വന്തം ശക്തിയിലുള്ള അമിതമായ വിശ്വാസവും ഗർവും മൂലം വ്യാജമായ അവകാശവാദങ്ങളിലും അടിസ്ഥാനമില്ലാത്ത വിലപേശലും വഴി സ്വന്തം ശവക്കുഴി വെട്ടുകയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ. ദില്ലിയിൽ ഏറ്റവും വലിയ കക്ഷി ആം ആദ്മിയാണ് എന്ന് അംഗീകരിച്ചുകൊണ്ട്, തിരഞ്ഞെടുപ്പു സഖ്യത്തിനു തയ്യാറായിരുന്നെങ്കിൽ, ഇന്ന് പൂജ്യം നേടിയ കോൺഗ്രസിന്റെ സ്ഥാനത്ത് ബിജെപിയെ നമുക്കു കാണാമായിരുന്നു.

ആം ആദ്മി പാഠം പഠിച്ചു
ആ സുവർണാവസരം നഷ്ടപ്പെടുത്തിയതിന് ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തോട് കോൺഗ്രസ് കണക്കു പറയേണ്ടി വരും. ഇതേ മുഷ്കു കാരണം ഫലപ്രദമായ സഖ്യം ഉണ്ടാക്കാൻ കഴിയാത്തതുകൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലി ബിജെപി തൂത്തുവാരിയത്. അതിൽ നിന്ന് ആം ആദ്മി പാഠം പഠിച്ചു. ജയിക്കാൻ അവർ നന്നായി ഗൃഹപാഠം ചെയ്തു.
Recommended Video

തൂത്തെറിഞ്ഞതിന് അഭിനന്ദനങ്ങൾ
അതിനനുസരിച്ച് അധ്വാനിച്ചു. കോൺഗ്രസോ, ഗതകാല പ്രൌഢിയുടെ വീരസ്യം പറഞ്ഞ്, ഇല്ലാത്ത ശക്തി അഭിനയിച്ച് സ്വയം അസ്തമിക്കാൻ തയ്യാറെടുക്കുന്നു. ആർക്കും അവരെ രക്ഷിക്കാൻ കഴിയില്ല. ബിജെപിയെ തൂത്തെറിഞ്ഞ ദില്ലിയിലെ ജനങ്ങൾക്കും ആം ആദ്മി പ്രവർത്തകർക്കും നേതാക്കൾക്കും അരവിന്ദ് കെജ്റിവാളിനും അഭിവാദ്യങ്ങൾ' എന്നാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications