രാഹുലിന്റെ അർദ്ധരാത്രി പ്രതിഷേധത്തിൽ താരമായി പ്രിയങ്ക.. ബാരിക്കേഡ് ചാടിക്കടന്നെത്തി.. ഒപ്പം മകളും
ദില്ലി: ജനുവരിയിലാണ് കത്വയിലെ എട്ട് വയസ്സുകാരി പെണ്‍കുട്ടി മതവിദ്വേഷത്തിന് ഇരയായി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത വന്നതോടെയാണ് രാജ്യത്തെ മാധ്യമങ്ങളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും നീതിബോധം ഉണര്‍ന്നത്. നിര്‍ഭയയ്ക്ക് വേണ്ടി തെളിഞ്ഞ മെഴുകുതിരികള്‍ ദില്ലിയില്‍ വീണ്ടും കൊളുത്തപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ദില്ലിയില്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍ വന്‍ പ്രതിഷേധം അര്‍ധരാത്രി സംഘടിപ്പിച്ചത്. കത്വ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അര്‍ദ്ധരാത്രി പ്രതിഷേധത്തില്‍ താരമായത് പ്രിയങ്ക ഗാന്ധി ആയിരുന്നു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് കത്വ പെണ്‍കുട്ടിക്ക് വേണ്ടി പ്രതിഷേധിക്കാന്‍ ഇന്ത്യ ഗേറ്റിന് മുന്നിലെത്താന്‍ ജനങ്ങളോട് സോഷ്യല്‍ മീഡിയ വഴി രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തത്. സ്ത്രീകളടക്കം വന്‍ ജനക്കൂട്ടമാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്. മകള്‍ മിറായ, ഭര്‍ത്താവ് റോബര്‍ട്ട് വധേര എന്നിവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ അര്‍ദ്ധരാത്രി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പ്രിയങ്ക എത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി മുഴുവന്‍ സമയവും പങ്കെടുത്തു.
അതിനിടെ പ്രതിഷേധ പരിപാടിയില്‍ ബഹളമുണ്ടാക്കിയവരേയും തിക്കും തിരക്കുമുണ്ടാക്കിയവരെ പ്രിയങ്ക ശാസിക്കുകയുമുണ്ടായി. തിരക്കുള്ളവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകാം. അല്ലാത്തവര്‍ സമാധാനപരമായി മുന്നോട്ട് നീങ്ങണം. ഇവിടെ വന്നിരിക്കുന്നത് എന്തിനാണ് എന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വേണം പെരുമാറാന്‍ എന്നും പ്രിയങ്ക ആള്‍ക്കൂട്ടത്തോട്ട് പറഞ്ഞു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ ഗേറ്റിലേക്കുള്ള റോഡ് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇത് ചാടിക്കടന്നാണ് പ്രിയങ്ക പ്രതിഷേധ സ്ഥലത്ത് എത്തിയത്. മെഴുകുതിരി കത്തിച്ച പ്രതിഷേധത്തില്‍ അമര്‍ജവാന്‍ ജ്യോതിക്ക് സമീപത്തിരുന്നാണ് പ്രിയങ്ക പ്രതിഷേധത്തില്‍ പങ്കാളിയായത്. ദില്ലിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച നിര്‍ഭയയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
ആ കുഞ്ഞിന് എന്ത് നീതി കിട്ടും! വിധി നടപ്പാക്കാനുള്ള അവകാശം ഒരമ്മയ്ക്ക് കിട്ടട്ടെ, വൈറലായി പോസ്റ്റ്
കത്വയിലും ഉന്നാവോയിലും നീതി ആവശ്യപ്പെട്ട് സിനിമാലോകം.. കത്തുന്ന പ്രതികരണങ്ങൾ