കാവേരിയില്‍ കളി മാറി, ഇത് ജയലളിതയുടെ തമിഴ്‌നാടല്ല, കിട്ടേണ്ടത് 2480 കോടി നഷ്ടപരിഹാരം
കാവേരി നദീജലം വിട്ടുനല്‍കാത്ത കര്‍ണാടകയുടെ നടപടിക്കെതിരേ തമിഴ്‌നാട് സുപ്രിം കോടതിയില്‍. 2480 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
ദില്ലി: കാവേരി നദീജലം വിട്ടുനല്‍കാത്ത കര്‍ണാടകയുടെ നടപടിക്കെതിരേ തമിഴ്‌നാട് സുപ്രിം കോടതിയില്‍. 2480 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. കേസില്‍ സാക്ഷികളുടെ പട്ടിക ഇരുസംസ്ഥാനങ്ങളും ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.
സാക്ഷികളുടെ സത്യവാങ്മൂലം നാലാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ശേഷം വിഷയത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കും. കാവേരി ജലതര്‍ക്ക പരിഹാര ട്രൈബ്യുണലിന്റെ പരിഗണനയിലുള്ള കേസില്‍ അന്തിമ തീരുമാനം എടുക്കുംവരെ പ്രതിദിനം 2000 ഘനഅടി ജലം കര്‍ണാടക തമിഴ്‌നാടിന് വിട്ടുനില്‍കണമെന്ന് കഴിഞ്ഞാഴ്ച സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
ജലം വീതം വയ്ക്കുന്നതിന് 2007ലെ വിധിക്കെതിരേ തമിഴ്‌നാടും കര്‍ണാടകയും കേരളവും അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എല്ലാ ദിവസവും വാദം കേള്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് അന്തിമവിധി വരുംവരെ വെള്ളം വിട്ടുനല്‍കാന്‍ കോടതി കഴിഞ്ഞാഴ്ച നിര്‍ദേശിച്ചത്. പക്ഷേ, ജലക്ഷാമം ചൂണ്ടിക്കാട്ടി കര്‍ണാടക വെള്ളം നല്‍കുന്നില്ല.
ജലം കിട്ടാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ആന്ധ്രപ്രദേശിലെ സമീപിച്ചിരിക്കുകയാണ്. കൃഷ്ണ നദിയില്‍ നിന്നു വെള്ളം നല്‍കണമെന്നാണ് ആന്ധ്രയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കത്തയച്ചു.
കര്‍ഷകര്‍ മാത്രമല്ല തമിഴ്‌നാട്ടില്‍ വെള്ളം കിട്ടാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ചെന്നൈയില്‍ കുടിവെള്ളവും കിട്ടാക്കനിയായിട്ടുണ്ട്. ഇക്കാര്യം പനീര്‍ശെല്‍വം ആന്ധ്രമുഖ്യമന്ത്രിയെ ഉണര്‍ത്തി.
ചെന്നൈയിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണികള്‍ വറ്റികൊണ്ടിരിക്കുകയാണ്. വടക്ക് കിഴക്കന്‍ മണ്‍സൂണിലുണ്ടായ കുറവും പനീര്‍ശെല്‍വം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. നായിഡു വ്യക്തിപരമായി വിഷയത്തില്‍ ഇടപെട്ട് തമിഴ്‌നാടിന് ജലം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.