പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു; പാർലമെന്റിലും പ്രതിഷേധ ശബ്ദം
ഡൽഹി രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കിന്റെ പ്രതിഷേധ ശബ്ദം പാർലമെന്റിലും ഉയർന്നു. ബജറ്റ് സമ്മേളനത്തിനിടെ നിരവധി സഭാംഗങ്ങൾ വിഷയം പാർലമെന്റിൽ ഉന്നയിച്ചു. പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും വിവിധ സ്ഥലങ്ങളിൽ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചേക്കാം എന്നാണ് വിലയിരുത്തൽ. കേരളം, ബംഗാൾ, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഒന്നാം ദിവസം പണിമുടക്ക് കാര്യമായി ബാധിച്ചു. കേന്ദ്ര സർക്കാരിന്റേത് തൊളിലാളി വിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ രാജ്യത്ത് നാൽപ്പത്തിയെട്ട് മണിക്കൂർ പണിമുടക്ക് നടത്തുന്നത്.
പണിമുടക്കിനെ പിൻതുണച്ച് കോൺഗ്രസിന്റെ ശക്തിസിൻഹ് ഗോഹിൽ ചൊവ്വാഴ്ച രാജ്യസഭയിൽ ബിസിനസ്സ് നോട്ടീസ് നൽകി. കർഷകരെയും തൊഴിലാളികളെയും ജനങ്ങളെയും ബാധിക്കുന്ന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിനെക്കുറിച്ച് ചർച്ച ചെയ്യാൻ. സഭ സീറോ അവറും ചോദ്യോത്തര വേളയും മറ്റ് കാര്യങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ' അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എംപിമാരായ ജർണ ദാസ് ബൈദ്യ, കെ സോമപ്രസാദ്, വി ശിവദാസൻ, സിപിഐ നേതാവ് ബിനോയ് വിശ്വം, ഡിഎംകെ നേതാക്കളായ ടികെഎസ് ഇളങ്കോവൻ എന്നിവർ പണിമുടക്കിന് പിന്തുണ രേഖപ്പെടുത്താൻ പ്ലക്കാർഡുകളുമേന്തി പാർലമെന്റിന് മുന്നിൽ സ്ഥാനം പിടിച്ചിരുന്നു.
ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി), ഹിന്ദ് മസ്ദൂർ സഭ (എച്ച്എംഎസ്), സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു), ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എഐയുടിയുസി), ട്രേഡ് യൂണിയൻ കോർഡിനേഷൻ സെന്റർ (ടിയുസിസി), സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (എസ്ഇഡബ്ല്യുഎ), ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എഐസിസിടിയു), ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ (എൽപിഎഫ്), യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് (യുടിയുസി) എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമാണ്. നിവരധി കർഷക സംഘടനകളും പണിമുടക്കിന് പിൻതുണ നൽകിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരും നിലവിൽ സമരത്തിലാണ്. പലിശ നിരക്ക് കുറച്ചതിലും നിരവധി പേർക്ക് അമർഷം ഉണ്ട്. അതേ സമയം കേരളത്തിൽ സർക്കാർ ജീവനക്കാരോട് നിർബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകാൻ ഹൈക്കോടതി പറഞ്ഞിരുന്നു. ബംഗാളിൽ സർക്കാർ ജീവനക്കാർ പണി മുടക്ക് ദിവസങ്ങളിൽ ഹാജരാകണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തന്നെ നേരിട്ട് പറഞ്ഞിരുന്നു.
Recommended Video