Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ വെട്ടിലാക്കി ടോം വടക്കന്റെ ബിജെപി അരങ്ങേറ്റം; ബിജെപിയിലെത്തിയതിന് പ്രധാന കാരണം സീറ്റ് മോഹത്തിനെതിരായ കോണ്‍ഗ്രസ് അവഗണന

എഐസിസി മാധ്യമവിഭാഗം മുന്‍ സെക്രട്ടറിയും വക്താവുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേക്കേറിയതാണ് ഇന്നത്തെ ചൂടേറിയ വാര്‍ത്ത. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് നിലപാടാണ് ഈ കൂടുവിട്ട് കൂടുമാറ്റത്തിന് കാരണമെന്ന് വടക്കന്‍ പറയുമ്പോഴും പാര്‍ലമെന്റ് സീറ്റാണ് ലക്ഷ്യമെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും.

തൃശൂരിലെ ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി വടക്കന് സ്വാഗതമരുളിയതെങ്കിലും ന്യൂസ് റൂമുകളിലെ ചര്‍ച്ചകള്‍ കണ്ടവര്‍ക്കല്ലാതെ തേക്കിന്‍കാട് മൈതാനത്തെ കൊഴിഞ്ഞ ഇലകള്‍ക്ക് പോലും വടക്കനെ അറിയുമോയെന്ന കാര്യം സംശയമാണ്. മൂന്ന് ദിവസം മുന്‍പ് വരെ ബിജെപിയെ വിമര്‍ശിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട ടോം വടക്കന്റെ നിലപാട് മാറ്റം അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം വടക്കന്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്.

കോൺഗ്രസിലെ മലയാളി മുഖം

കോൺഗ്രസിലെ മലയാളി മുഖം


രണ്ട് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിലെ മലയാളി മുഖമാണ് ടോം വടക്കന്‍. മലയാളിയാണെങ്കിലും ദില്ലിയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. കേരളത്തിലെ അണികള്‍ക്ക് അപരിചതനെങ്കിലും ദില്ലിയില്‍ ഹൈക്കമാന്‍ഡില്‍ നിര്‍ണായക സ്വാധീനം വടക്കനുണ്ടായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ടോം വടക്കന്‍ രാജീവ് ഗാന്ധിയുടെ കാലത്ത് ദേശീയ പരാതി പരിഹാര സെല്‍ കണ്‍വീനറായിരുന്നു. തുടര്‍ച്ചയായി ഏഴു വര്‍ഷം ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഭാസ്‌കരാചാര്യ കോളേജ് ഓഫ് അപ്ലെയ്ഡ് സയന്‍സിന്റെ ചെയര്‍മാനായും വടക്കന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദീന്‍ ദയാല്‍ ഉപാധ്യാ കോളേജ് ചെയര്‍മാൻ

ദീന്‍ ദയാല്‍ ഉപാധ്യാ കോളേജ് ചെയര്‍മാൻ

പിന്നീട് ദീന്‍ ദയാല്‍ ഉപാധ്യാ കോളേജ് ചെയര്‍മാനായും യുഎന്‍ അംഗീകൃതമായ ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ ഫോറത്തിന്റെ മെമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സോണിയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം രൂപീകരിച്ച ആദ്യ മാധ്യമ സമിതിയിലെ അംഗമായിരുന്നു വടക്കന്‍. മാധ്യമ സെല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എഐസിസി സെക്രട്ടറിയായി. ദേശീയ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ അംഗമായിരുന്ന ഇദ്ദേഹം ദേശീയ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ കേരളത്തിന്റെ ചുമതലയുള്ള അംഗമായിരുന്നു. ഇതിനിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെയും ആന്ധ്രപ്രദേശിന്റെയും സംഘടനാ ചുമതലയും ലഭിച്ചു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

സോണിയാ ഗാന്ധിയുമായും രാഹുൽഗാന്ധിയുമായി അടുത്ത ബന്ധം

സോണിയാ ഗാന്ധിയുമായും രാഹുൽഗാന്ധിയുമായി അടുത്ത ബന്ധം


യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായും അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേക്ക് കെ.സി വേണുഗോപാല്‍ ഉയര്‍ന്നപ്പോള്‍ ഇരുവരുമായും അകന്നു. ഒരിക്കലെങ്കിലും കേരളത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കില്‍ വടക്കന്‍ കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടും പോകില്ലായിരുന്നു. നിരവധി തവണ നിരസിക്കപ്പെട്ട സീറ്റ് ലക്ഷ്യമാണ് വടക്കനെ ബിജെപി ക്യാമ്പിലെത്തിച്ചത്.

സീറ്റിന് വേണ്ടി കടുത്ത ശ്രമം

സീറ്റിന് വേണ്ടി കടുത്ത ശ്രമം


2004, 2009, 2014 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഒരു ലോക്‌സഭാ സീറ്റോ രാജ്യസഭാ സീറ്റോ തരപ്പെടുത്താന്‍ ശക്തമായ നീക്കങ്ങള്‍ ടോം വടക്കന്‍ നടത്തിയിരുന്നു. 2009-ല്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനെ മുന്‍നിര്‍ത്തി സീറ്റിന് വേണ്ടി ശ്രമിച്ചു. തൃശ്ശൂരിലോ ചാലക്കുടിയിലോ ടോം വടക്കന് സീറ്റ് നല്‍കാന്‍ ഹൈക്കമാന്‍ഡില്‍ ധാരണയാവുകയും ചെയ്തതാണ്.

നീക്കം പാളി

നീക്കം പാളി

എന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം പാളി. 2009ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പിന്തുണയോടെ ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിച്ചു. കേരളത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ടതോടെ തിരുവനന്തപുരം ഡിസിസിയുടേയും കെപിസിസിയുടേയും അതൃപ്തി അവഗണിച്ച് ഹൈക്കമാന്‍ഡ് തരൂരിനെ മത്സരിപ്പിച്ചു. എന്നാല്‍ അതോടെ തരൂരിനൊപ്പം മറ്റൊരാളെ കൂടി കേരളത്തില്‍ ഇറക്കാനുള്ള ധൈര്യം ഹൈക്കമാന്‍ഡിന് ഇല്ലാതെയായി.

സേനാപതിയുടെ പ്രസംഗം

സേനാപതിയുടെ പ്രസംഗം

കൂടാതെ വടക്കേ ഇന്ത്യയില്‍ നടന്ന കോണ്‍ഗ്രസ് മണ്ഡലം- ബ്ലോക്ക് പ്രസിഡന്റുമാരുടെ നേതൃയോഗത്തില്‍ ഇടുക്കി ജില്ലയിലെ സേനാപതി ബ്ലോക്ക് പ്രസിഡന്റായിരുന്ന സേനാപതി വേണു നടത്തിയ പ്രസംഗം ദീര്‍ഘകാലം വടക്കന് തിരിച്ചടിയായി. എ.ഐ.സി.സി ഓഫീസില്‍ ചായകൊടുക്കാന്‍ വരുന്നവര്‍ക്കും തൂപ്പിനുവരുന്നവര്‍ക്കുമല്ല തിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നല്‍കേണ്ടത് എന്നായിരുന്നു വേണുവിന്റെ പ്രസംഗം. അക്കാലത്ത് വന്‍ കൈയ്യടിയോടെയാണ് സദസ് ഹിന്ദിയിലുള്ള ഈ പ്രസംഗം കേട്ടത്. 2008 ലെ ഈ പ്രസംഗമാണ് 2009 ല്‍ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ടോം വടക്കന് തിരിച്ചടിയായത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലും ഒളിഞ്ഞും തെളിഞ്ഞും സ്ഥാനാര്‍ഥിത്വത്തിനായി ടോം വടക്കന്‍ കരുക്കള്‍ നീക്കിത്തുടങ്ങിയെങ്കിലും സേനാപതിയുടെ പ്രസംഗം വിനയാവുകയായിരുന്നു.

ലോക്‌സഭാ സീറ്റിലേക്കോ രാജ്യസഭാ സീറ്റിലേക്കോ പാര്‍ട്ടി പരിഗണിച്ചില്ല

ലോക്‌സഭാ സീറ്റിലേക്കോ രാജ്യസഭാ സീറ്റിലേക്കോ പാര്‍ട്ടി പരിഗണിച്ചില്ല


പിന്നീടൊരിക്കലും ടോം വടക്കനെ ഒരു ലോക്‌സഭാ സീറ്റിലേക്കോ രാജ്യസഭാ സീറ്റിലേക്കോ പാര്‍ട്ടി സജീവമായി പരിഗണിച്ചിട്ടില്ല. 2013-ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായി രാഹുല്‍ വന്നതോടെ ടോം വടക്കന് ഹൈക്കമാന്‍ഡിലുള്ള പിടി അയഞ്ഞു. 2017-ല്‍ രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാവുകയും സോണിയ അണിയറയിലേക്ക് മാറുകയും ചെയ്തതോടെ എഐസിസി വക്താവ് മാത്രമായി ടോം വടക്കന്റെ രാഷ്ട്രീയ സ്വാധീനവും ഒതുങ്ങി.

മാധ്യമങ്ങളിൽ കോൺഗ്രസിന്റെ ശബ്ദം

മാധ്യമങ്ങളിൽ കോൺഗ്രസിന്റെ ശബ്ദം

എങ്കിലും ഈ കാലത്തും അദ്ദേഹം മലയാള മാധ്യമങ്ങളിലടക്കം കോണ്‍ഗ്രസിന്റെ ശബ്ദമായി എത്തി. ദേശീയ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും വിശദീകരിക്കാന്‍ വടക്കന്‍ സജീവമായി യത്‌നിച്ചു. മൂന്ന് ദിവസം മുന്‍പ് വരെ സജീവമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും വിവിധ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് വക്താവായി പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+