റെയിൽവേ മന്ത്രിയായിരുന്നപ്പോൾ കൈക്കൂലി വാങ്ങി; ലാലു പ്രസാദിനെതിരെ മറ്റൊരു കേസുമായി സിബിഐ
പാട്ന; റെയിൽവേ മന്ത്രിയായിരിക്കെ റിക്രൂട്ട്‌മെന്റിൽ ക്രമക്കേട് നടത്തി എന്ന് ആരോപിച്ച് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്. 2004 മുതൽ 2009 വരെ കാലയളവിലാണ് ലാലു റെയിൽവേ മന്ത്രിയായി അധികാരത്തിലിരുന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം ലഭിച്ച് ആഴ്ചകൾക്ക് ശേഷമാണ് ലാലുവിനെതിരെ പുതിയ കേസ് ചുമത്തിയിരിക്കുന്നത്. ലാലുവിനെ കൂടാതെ അദ്ദേഹത്തിന്റെ മകളെയും മറ്റ് കുടുംബാംഗങ്ങളെയും പുതിയ കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
പുതിയ കേസിന്റെ അടിസ്ഥാനത്തിൽ ലാലുവിന്റെ വസതി ഉൾപ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ യാദവിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയുടെ പട്‌നയിലെ വസതിയിൽ റെയ്ഡിനെത്തിയ പോലീസ് ഉദ്യോസ്ഥരുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. അതേ സമയം ലാലു ഡൽഹിയിലാണെന്നും അദ്ദേഹത്തിന്റെ മകനും പാർട്ടി നേതാവുമായ തേജസ്വി യാദവും നാട്ടിലില്ലെന്നും ആർജെഡി നിയമസഭാംഗം ഡോ മുകേഷ് റോഷൻ പറഞ്ഞു. അധികാരത്തിലുള്ളവർ ലാലു യാദവിനെയും തേജസ്വി യാദവിനെയും ലക്ഷ്യമിടുന്നത് അവരുടെ ജനപ്രീതിയെക്കുറിച്ച് അവർക്ക് ബോധ്യമുള്ളതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

റെയിൽവേ ജോലി നൽകുന്നതിനായി യാദവും കുടുംബാംഗങ്ങളും ഭൂമിയും സ്വത്തുക്കളും കൈക്കൂലിയായി കൈപ്പറ്റി എന്നതാണ് പുതിയ കേസിലെ ആരോപണം. അതേ സമയം 139 കോടി രൂപയുടെ ഡോറണ്ട ട്രഷറി അഴിമതി കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസമായിരുന്നു ലാലു ജയിൽ മോചിതനായത്. കേസിൽ അദ്ദേഹത്തിനെതിരെ സിബിഐ പ്രത്യേക കോടതി അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ലാലു ശിക്ഷിക്കപ്പെട്ട അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസാണ് ട്രഷറി കുംഭകോണം.
Recommended Video
അഞ്ച് വർഷ തടവിന്റെ പകുതി കാലാവധി പൂർത്തിയാക്കിയതും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചാണ് ജാർഖണ്ഡ് ഹൈകോടതി 73കാരനായ ലാലുവിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയും പിഴയായി 10 ലക്ഷം രൂപയും ഇദ്ദേഹം കോടതിയിൽ കെട്ടിവെച്ചിരുന്നു. ലാലു ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. 1990കളിലാണ് കേസിന് ആധാരമായ സംഭവങ്ങൾ നടന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ 14 വർഷത്തെ തടവുശിക്ഷ ലാലുവിനെതിരെ വിധിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications