യാത്രക്കാരന്റെ ട്വീറ്റ് തുണയായി; ട്രെയിനിൽ കടത്താൻ ശ്രമിച്ച 26 പെൺകുട്ടികളെ രക്ഷപെടുത്തി
ലക്നൗ: ട്രെയിനിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 26 പെൺകുട്ടികൾക്ക് രക്ഷയായത് യാത്രക്കാരന്റെ ട്വീറ്റ്. ആദർശ് ശ്രീവാസ്തവ എന്ന യാത്രക്കാരന്റെ സമയോജിത ഇടപെടലാണ് സഹയാത്രികരായ 26 പെൺകുട്ടികളെ രക്ഷപെടുത്തിയത്.
തനിക്കൊപ്പം യാത്ര ചെയ്യുന്ന പെൺകുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടെന്നായിരുന്നു സഹയാത്രികന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപെട്ട റെയിൽ വേ പോലീസെത്തി പെൺകുട്ടികളെ രക്ഷപെടുത്തുകയായിരുന്നു. വ്യാഴാഴ്ച മുസാഫർപൂർ-ബാന്ദ്രാഅവാധ് എക്സ്പ്രസിലാണ് സംഭവം.

തുണയായ ട്വീറ്റ്
തനിക്കൊപ്പം S5 കോച്ചിൽ യാത്ര ചെയ്യുന്ന 26 പെൺകുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുമുണ്ടെന്നും അവരിൽ പലരും കരയുകയാണെന്നുമായിരുന്നു ആദർശ് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയിൽപെട്ടതോടെ വാരണാസിയിലേയും ലക്നൗവിലേയും ഭരണാധികാരികൾ സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും റെയിൽ വേ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സഹായവും റെയിൽ വേ പോലീസിന് ലഭിച്ചു.

ബിഹാറിൽ നിന്നുള്ളവർ
ഗൊരഖ്പൂർ ഗവൺമെന്റ് റെയിൽവേ പോലീസ് യൂണിറ്റ് ഉടൻ തന്നെ സംഭവം ചെൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ആന്റി-ട്രാഫിക്കിംഗ് വിങിനും വിവരങ്ങൾ കൈമാറി. 2 സി ആർ പി എഫ് ജവാന്മാരും ആന്റി ട്രാഫിക്ക് വിങിലെ അംഗങ്ങളും കപ്തൻഗഞ്ച് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറി. കോച്ചിലുണ്ടായിരുന്ന 26 പെൺകുട്ടികളും 10 മുതൽ 14 വയസിനിടയിലുള്ളവരാണ്. ചോദ്യം ചെയ്യലിൽ നിന്ന് ഇവർ ബിഹാറിൽ നിന്നിള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്.

എങ്ങോട്ടെന്നറിയാതെ
22 വയസ് പ്രായമുള്ള യുവാവും 55 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനുമാണ് പെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ ഉണ്ടായിരുന്നത്. ബിഹാറിൽ ചംപാരിൻ നിന്നുള്ളവരാണിവർ. എങ്ങോട്ടാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് പെൺകുട്ടികൾക്ക് അറിയില്ലായിരുന്നു. ചോദ്യങ്ങളോട് ഇവർ വ്യക്തമായി പ്രതികരിക്കുന്നുണ്ടായിരുന്നില്ല. നർകാടിഗഞ്ചിൽ നിന്ന് ഇദ്ഗാഹിലേക്കാണ് ഇവർ ടിക്കറ്റ് എടുത്തിരിക്കുന്നത്. അവശന നിലയിൽ കണ്ടെത്തിയ കുട്ടികളെ ചൈൽഡ് ലൈൻ കമ്മിറ്റിക്ക് കൈമാറി.

കേസെടുത്തു
കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചതായി പോലീസ് പറഞ്ഞു. കുട്ടികളുടെ കൂടെയുണ്ടായിരുന്ന രണ്ട് പുരുഷന്മാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് കുട്ടികളെ കടത്തുന്ന മാഫിയയുമായി ബന്ധമുണ്ടോയെന്ന് ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.












Click it and Unblock the Notifications