ബിർഭൂം സംഘർഷം; പൊലീസിന്റെയും സിബിഐയുടെയും പ്രതിപട്ടികയിലുള്ളത് ഒരേ പ്രതികൾ
കൊൽക്കത്ത: ബിർഭൂം സംഘർഷത്തിൽ പ്രത്യേക അന്വേഷണത്തിൽ പ്രതിപട്ടികയിൽ പ്രതിചേർത്തവർ തന്നെയാണ് സിബിഐയുടെ പ്രതിപട്ടികയിലുമുളളതെന്ന് അടുത്ത വൃത്തങ്ങൾ. കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അനരുൾ ഹുസൈനിനെ സിബിഐ ചോദ്യം ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെയാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. അക്രമം നടക്കുമെന്ന് വിവരം ലഭിച്ചിട്ടും പൊലീസിനെ വിവരം അറിയിക്കാതിരുന്ന തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അനരുൾ ഹുസൈനിനെ പിടികൂടുമെന്ന് സ്ഥലം സന്ദർശിച്ച സമയം മമതാ ബാനർജി ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു.
അതേ സമയം എതിർപക്ഷം സൃഷ്‌ടിച്ചെടുക്കുന്ന ഗൂഢാലോചന സിദ്ധാന്തമാണ് ഇതെന്നായിരുന്നു അനരുൾ ഹുസൈനിന്റെ പ്രതികരണം. രാംപൂർഹട്ടിൽ സിബിഐ താൽക്കാലിക ക്യാമ്പ് നിർമിച്ചിട്ടുണ്ട്. സീനിയർ ഉദ്യോഗസ്ഥനായ അഖിലേഷ് സിങ്ങിനാണ് അന്വേഷണ സംഘത്തിന്റെ ചുമതല. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിനെ തുടർന്നാണ് അക്രമം ഉണ്ടായതെന്ന് സിബിഐ എഫ്‌ഐആറിൽ പറയുന്നുണ്ട്. 70-80 പേർ അടങ്ങുന്ന ജനക്കൂട്ടം വീടുകൾ കൊള്ളയടിച്ചെന്നും ആളുകളെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വീടിന് തീയിടുകയായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം ഉടലെടുത്തത് . മുപ്പത്തിയെട്ട് വയസുള്ള ബാദു ഷെയ്ഖ് പ്രദേശത്തെ തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്ക് നേരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം സംഭവത്തിന് രാഷ്ട്രീയബന്ധമില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്.
കേസ് ഏറ്റെടുക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി സിബിഐയോട് അഭ്യർഥിക്കുകയായിരുന്നു. കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറരുതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നിരാകരിച്ചുകൊണ്ടാണ് ഹൈക്കോടതി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ചൊവ്വാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു കുടുംബത്തിലെ ഏഴ് പേരുൾപ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 12ഓളം വീടുകൾ കത്തി നശിപ്പിച്ചിട്ടുമുണ്ട്.
സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ഇതിനിടെയാണ് കേസിൽ കോടതി ഇടപെടൽ നടത്തിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ ഉത്തരവ് പറഞ്ഞത്. ഏപ്രിൽ ഏഴിന് കേസിന്റെ അന്വേഷണ പുരോഗതി കാണിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കളഞ്ഞ് കിട്ടിയത് ഒന്നരലക്ഷം: എടുത്തില്ല, പകരം തിരിച്ചു നൽകി; ഈ ബസ് കണ്ടക്ടർ മാതൃക
'പുതിയ ഉറപ്പൊന്നും നൽകിയിട്ടില്ല, സമരം അനാവശ്യ തീരുമാനം' ; ഗതാഗതമന്ത്രി