മുത്തലാഖ് ബിൽ ചൊവ്വാഴ്ച രാജ്യസഭയിൽ; കച്ചമുറുക്കി പ്രതിപക്ഷം, ബിജെപിക്ക് എളുപ്പമാകില്ല...
മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നാണ് മുത്തലാഖ് ബില്ലിലെ പ്രധാനവ്യവസ്ഥ.
Recommended Video

ദില്ലി: ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് ബിൽ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും. എന്നാൽ ബിജെപിയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബിൽ പാസാക്കിയെടുക്കുക എന്നത് കേന്ദ്രസർക്കാരിന് കനത്ത വെല്ലുവിളിയാണ്. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം മുത്തലാഖ് ബില്ലിനെ എതിർക്കുന്ന സാഹചര്യത്തിൽ രാജ്യസഭയിൽ സർക്കാർ നിലപാട് മയപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നാണ് മുത്തലാഖ് ബില്ലിലെ പ്രധാനവ്യവസ്ഥ. എന്നാൽ ബിൽ അവതരിപ്പിക്കുന്നതിന് മുൻപ് മറ്റുള്ളവരുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആക്ഷേപം. മുത്തലാഖ് നിരോധിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, ക്രിമിനൽ കുറ്റമാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല. മുസ്ലീം ലീഗ്, ഡിഎംകെ തുടങ്ങിയ യുപിഎ സഖ്യകക്ഷികളും ബില്ലിനെ എതിർക്കുന്നു. ഈ സാഹചര്യത്തിൽ ബിൽ സിലക്ട് കമ്മിറ്റിക്ക് വിട്ട് സൂക്ഷമപരിശോധന നടത്തണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.

സിപിഎം, സിപിഐ, എഐഎഡിഎംകെ, ബിഎസ്പി, എസ്പി, തൃണമൂൽ കോൺഗ്രസ്, ആർജെഡി,എൻസിപി തുടങ്ങിയവരും ഇതേ ആവശ്യം തന്നെയാകും രാജ്യസഭയിൽ ഉന്നയിക്കുക. എൻഡിഎയ്ക്ക് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യസഭയിൽ ബിൽ പാസാക്കിയെടുക്കാനാകില്ല.
ഡിസംബർ 28 വ്യാഴാഴ്ചയാണ് ലോക്സഭയിൽ മുത്തലാഖ് ബിൽ പാസാക്കിയത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ ഭേദഗതി നിർദേശം തള്ളിയാണ് ലോക്സഭ ബിൽ പാസാക്കിയത്. മുത്തലാഖ് ബിൽ മുസ്ലീം സ്ത്രീകൾക്ക് നീതി ഉറപ്പുവരുത്താനാണെന്നും, ശരീഅത്തിന് എതിരല്ലെന്നും കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications