ദേശീയ തലത്തിൽ മൂന്നാം മുന്നണിക്ക് നീക്കം; ചന്ദ്രശേഖര റാവു- മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി!
കൊൽക്കത്ത: എല്ലാ വശത്തു നിന്നും ബിജെപിക്കെതിരെ നീക്കം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രാദേശിക കക്ഷി നേതാക്കൾ നീക്കങ്ങൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാകുന്നതിന്റെ തുടക്കമെന്നോണം തെലങ്കാന മുഖ്യമന്ത്രി, ചന്ദ്രശേഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയില്‍ ബംഗാള്‍ സെക്രട്ടേറിയറ്റിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്.
ഇതൊരു നല്ല തുടക്കമാണ്, ഇതിനായി മറ്റ് പാര്‍ട്ടികളെ കൂടി കാണും. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പുതിയ മുന്നണിയിലൂടെ ലക്ഷ്യമിടുന്നതെന്നും മമതാ ബാനര്‍ജി കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിപ്രായപ്പെട്ടു. നമ്മുടേത് വലിയ മുന്നണിയായിരിക്കും രാജ്യത്തിന്റെ നന്മക്കായി ഒരു രാഷ്ട്രീയ മാറ്റം അത്യാവശ്യമാണെന്ന് ചന്ദ്രശേഖര റാവുവും അഭിപ്രായപ്പെട്ടിരുന്നു.

മൂന്നാം മുന്നണി അണിയറയിൽ...
ബിജെപിയും കോണ്‍ഗ്രസ്സുമല്ലാത്ത മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടായിരുന്നു ടിആര്‍എസ് നേതാവും തൃണമുല്‍ കോണ്‍ഗ്രസ് നേതാവും ചര്‍ച്ച നടത്തിയത്. ടിആര്‍എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നണി രൂപീകരണ നീക്കത്തിന് നേരത്തെ തന്നെ മമത പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. മൂന്നാം മുന്നണി രൂപീകരിക്കുകയാണെങ്കിൽ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അടിത്തറ ഇളകും എന്നതിൽ സംശയമില്ല. അതേസമയം രൂപപ്പെട്ടുവരുന്ന ബദല്‍ മുന്നണിയില്‍ ആരൊക്കെയുണ്ടാവണം നയിക്കാന്‍ പറ്റിയ നേതാക്കളാരൊക്കെ എന്നതിനെ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പഠനം നടത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൂന്നാം മുന്നണിയെ നയിക്കാൻ മമതയെ കൂടാതെ നയിക്കാൻ പ്രാപ്തിയുള്ളത് നവീന് പട്നായിക്കിനാണെന്നുമുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ് സൂചന.

മമതയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള കഴിവുണ്ട്
അതേസമയം കോണ്‍ഗ്രസ് സിപിഎം എന്നീ രാഷ്ട്രീയ കക്ഷികളെ തല്‍ക്കാലം പുറത്തു നിര്‍ത്തിയുള്ള മുന്നണി നീക്കത്തിനാണ് മമത ശ്രമിക്കുന്നതെന്നും സൂചനകളുണ്ട്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപവത്കരിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ രാം ജത്മലാനി ആവശ്യപ്പെട്ടിട്ടുമുണ്ട്. കോൺഗ്രസിനും ബി.ജെ.പിക്കും വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ച കള്ളപ്പണം കണ്ടെടുക്കാൻ താൽപര്യമില്ല. അവർ സംയുക്തമായി ജനങ്ങളം പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സത്യസന്ധരായ നേതാക്കളുള്ള മൂന്നാം മുന്നണി വേണം. ഇതിന് മമത ബാനർജി നേതൃത്വം നൽകണം. അവർക്ക് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്നും രാം ജത്മലാനി പറഞ്ഞിരുന്നു.

എൻസിപിയുമായി ചർച്ച...
എന്‍സിപിയുമായും മമത ഈ മാസം ആദ്യം ചര്‍ച്ച നടത്തിയിരുന്നു. വരുന്ന ഇരുപത്തിയേഴിന് ദില്ലിയിലെത്തുന്ന മമത എൻസിപി, എസ്പി, ബിഎസ്പി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിനിടെയാണ് മമത ബാനർജി മൂന്നാം മുന്നണി ചർച്ചയ്ക്ക് തുടക്കമിട്ടത്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു കുടക്കീഴിൽ നിർത്താനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസ് നീക്കങ്ങളെ പ്രതിരോധിക്കുന്നതാണ് കെ ചന്ദ്രശേഖർ റാവുവിന്റെ ജനാധിപത്യ മുന്നണി പ്രഖ്യാപനം. എൻഡിഎ വിട്ട തെലുഗു ദേശം പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ഇത്തരം പ്രവർത്തികളെ ന്യായീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണ്. നിഷ്ഠൂര പ്രവർത്തികൾക്കും സാമ്പത്തിക ദുരന്തത്തിനും രാഷ്ട്രീയ അരക്ഷിതാവസ്ഥക്കുമെതിരെ പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു പോരാടണമെന്നും മമതാ ബാനർജി ട്വീറ്റ് ചെയ്തിരുന്നു.

ബിജെപിയുടെ അന്ത്യം
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തില്‍ മായാവതിയെയും അഖിലേഷ് യാദവിനെയും അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി നേരത്തെ രംഗത്ത് വന്നിരുന്നു. ഗോരഖ്പുരിലെയും ഫൂല്‍പുരിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി - എസ് പി സഖ്യം വിജയിച്ചതിലുള്ള സന്തോഷം ട്വിറ്ററിലൂടെയാണ് മമതാ ബാനര്‍ജി പങ്കുവച്ചത്. അന്ത്യത്തിന്റെ തുടക്കമാണിതെന്നാണ് ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ച് മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടത്. ബീഹാറിലെ അരാരിയ, ജെഹനാബാദ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെയും മമതാ ബാനര്‍ജി അഭിനന്ദിച്ചു. മഹത്തായ വിജയം എന്നാണ് അതേക്കുറിച്ച് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്. ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ എല്ലാ തന്ത്രവും പയറ്റും എന്നതിൽ സംശയമില്ല.












Click it and Unblock the Notifications