2 കോൺഗ്രസ് എംഎൽഎമാർ സഭയിൽ ഇല്ല.. ആനന്ദ് സിംഗും പാട്ടീലും ചതിച്ചു? ബിജെപിക്ക് ഇനി വേണ്ടത് 6 പേരെ
ബെംഗളൂരു: കർണാടക നിയമസഭയിൽ വൈകിട്ട് 4 മണിക്ക് എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമായിരിക്കുന്നു. എല്ലാം കണക്കിലെ കളികളാണിനി. മുഴുവൻ എംഎൽമാരും വോട്ട് ചെയ്യാനായി സഭയിൽ എത്തുകയാണ് എങ്കിൽ ബിജെപിക്ക് വേണ്ടത് 113 വോട്ടുകളാണ്. എന്നാൽ മുഴുവൻ പേരും എത്തില്ല എന്ന് തന്നെയാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിധാൻ സൌധിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗും പ്രതാപ് സിംഗ് ഗൌഡ പാട്ടീലും എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇവർ വൈകിട്ടത്തെ വോട്ടെടുപ്പിന് എത്തുമോ എന്ന കാര്യത്തിൽ ഒരുറപ്പുമില്ല.

രണ്ട് കോൺഗ്രസ് എംഎൽഎമാരില്ല
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ആനന്ദ് സിംഗിനേയും പ്രതാപ് പാട്ടീലിനേയും കോൺഗ്രസ് ക്ഷണിച്ചിരുന്നു. എന്നാൽ പേര് വിളിച്ചപ്പോൾ ഇവർ രണ്ട് പേരും എത്തിയിട്ടില്ല എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെയാണ് കാല് മാറ്റം നടന്നിരിക്കുന്നുവെന്ന സംശയം ഉറപ്പായത്. അതേസമയം ബിജെപി നേതാക്കൾ താമസിക്കുന്ന താജ് വെസ്റ്റ് ഹോട്ടലിൽ ആനന്ദ് സിംഗും പ്രതാപ് പാട്ടീലും എത്തിയിട്ടുണ്ട് എന്ന വിവരവും പുറത്ത് വന്നിരിക്കുന്നു.

ബിജെപിക്ക് ആത്മവിശ്വാസം
ഇതോടെ വിശ്വാസ വോട്ടെടുപ്പ് ജയിക്കാനാകും എന്ന ആത്മവിശ്വാസം ബിജെപിക്ക് വർധിച്ചിരിക്കുന്നു. ബിജെപിക്ക് കളിക്കാനുള്ള സമയം ഇനിയും ബാക്കിയുണ്ടെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുമാരസ്വാമി രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചത് കൊണ്ട് 221 വോട്ടുകളാണ് ആകെയുള്ളത്. ആനന്ദ് സിംഗും പാട്ടീലും എത്താത്ത സാഹചര്യത്തിൽ എംഎൽഎമാരുടെ എണ്ണം 221ൽ നിന്നും 119 ആയി കുറയും.

ഇനി വേണ്ടത് ആറ് പേരെ
ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് വേണ്ടി വരിക 110 വോട്ടുകൾ. 104 എംഎൽഎമാരാണ് ഇപ്പോൾ ബിജെപിക്കുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ ഇനി വേണ്ടത് 6 പേരുടെ പിന്തുണ. രണ്ട് ജെഡിഎസ് എംഎൽഎമാരുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ആനന്ദ് സിംഗിനെയും പാട്ടീലിനേയും കൂടാതെ കോൺഗ്രസ് എംഎൽഎമാരിൽ ആരെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുമോ അതോ മറുകണ്ടം ചാടുമോ എന്ന കാര്യത്തിൽ നേതാക്കൾക്ക് പോലും ഒരുറപ്പുമില്ല.

പ്രവചനാതീതം കാര്യങ്ങൾ
വിധാൻ സൌധിൽ സത്യപ്രതിജ്ഞയ്ക്ക് എത്തിയ എംഎൽഎമാർ കൂട്ടംകൂടി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇനി എന്തൊക്കെ കാല് വാരലും കുതികാൽ വെട്ടുമാണ് കർണാടക കാണാൻ കിടക്കുന്നതെന്ന് കാത്തിരുന്ന് തന്നെ അറിയണം. എന്തും സംഭവിക്കാം എന്ന നിലയ്ക്കാണ് കർണാടകത്തിലെ നിലവിലെ കാര്യങ്ങൾ. അതിനിടെ യെദ്യൂരപ്പയുടെ മകൻ എംഎൽഎാരെ മറുകണ്ടം ചാടിക്കാൻ പണം വാഗ്ദാനം ചെയ്തു എന്നാരോപിച്ച് പുതിയ ഓഡിയോ കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നു.
Recommended Video


പ്രതീക്ഷ അസ്തമിക്കുന്നു
കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിന്റെയും പ്രതാപ് സിംഗ് ഗൗഡ പാട്ടീലിന്റെയും കാര്യത്തില്‍ നേരത്തെ തന്നെ അനിശ്ചിതത്വം നിലനിന്നിരുന്നു. ഈ രണ്ട് എംഎല്‍എമാരും ബിജെപിക്കൊപ്പം ചേര്‍ന്നതായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. അതിനിടെ ആനന്ദ് സിംഗ് കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്‌തേക്കുമെന്ന സൂചന പുറത്ത് വന്നു. എന്നാൽ ബിജെപി നേതാക്കൾ താമസിക്കുന്ന ഹോട്ടലിലാണ് ഇവരെന്ന വിവരം കോൺഗ്രസിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നു.

വോട്ട് തങ്ങൾക്ക് തന്നെ
ആനന്ദ് സിംഗ് കോണ്‍ഗ്രസിനൊപ്പം തിരിച്ച് വരുമെന്ന ആത്മവിശ്വാസം സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ട് മുൻപ് വരെ കോൺഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നു. ആനന്ദ് സിംഗ് ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമില്ലെങ്കിലും നേതാക്കള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്ന് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ രാമലിംഗ റെഡ്ഡി രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ആനന്ദ് സിംഗ് വിധാന്‍ സൗധയില്‍ എത്തുമെന്നും തങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്നും റെഡ്ഡി പറഞ്ഞു.

പിന്തുണച്ച എംഎൽഎ
സഭയിൽ എത്തുമെന്നും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും പ്രതാപ് സിംഗ് പാട്ടീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിജെപി കേന്ദ്രത്തിലെ അധികാരം ദുർവിനിയോഗം ചെയ്തുന്നുവെന്ന് പാട്ടീൽ വിമർശിക്കുകയും ചെയ്തിരുന്നു. ഇതോടെ പാട്ടീൽ മറുകണ്ടം ചാടില്ല എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പാട്ടീലിന്റെ പക്ഷം സംബന്ധിച്ച ചിത്രം വ്യക്തമായിരിക്കുന്നു. കോൺഗ്രസ് ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്തില്‍ ഒപ്പിട്ട എംഎല്‍എമാരില്‍ ഒരാള്‍ കൂടിയാണ് പാട്ടീല്‍.

അവസാന നിമിഷത്തെ കാല് വാരൽ
കർണാടകയിലെ ബിജെപിയുടെ പണച്ചാക്കുകളായ റെഡ്ഡി സഹോദരന്മാരുടെ അടുപ്പക്കാരാണ് ആനന്ദ് സിംഗും പ്രതാപ് പാട്ടീലും. ആനന്ദ് സിംഗിനെ എൻഫോഴ്സ്മെന്റിനെ കാട്ടി ബിജെപി ഭയപ്പെടുത്തി കൂടെ നിർത്തിയിരിക്കുകയാണ് എന്ന് കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു. കൂടാതെ പ്രതാപ് സിംഗ് പാട്ടീലിനെ ബിജെപി രായ്ക്ക് രാമായനം റിസോർട്ടിൽ നിന്നും ചാർട്ടേഡ് വിമാനത്തിൽ ദില്ലിക്ക് കടത്തിയെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു. ബിജെപി പാളയത്തിലെന്ന് വാർത്തകൾ പരക്കുമ്പോഴും ഈ എംഎൽഎമാരെ സംബന്ധിച്ചുള്ള അനിശ്ചിതത്വം നീങ്ങണമെങ്കിൽ ഇനിയും മണിക്കൂറുകൾ കാത്തിരിക്കണം.












Click it and Unblock the Notifications