മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ഇന്ന് അധികാരമേൽക്കും, സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി ശിവാജി പാർക്ക്
മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് അധികാരമേൽക്കും. ബാൽ താക്കറെ അന്ത്യവിശ്രമം കൊള്ളുന്ന ശിവാജി പാർക്കിൽ വെച്ചാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് നേതാക്കൾ. താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ, വൈകിട്ട് ആറ് മണിയോടെ ചടങ്ങുകൾക്ക് തുടക്കമാകും.
ഉദ്ധവിന് മോദിയുടെ അഭിനന്ദനം: മോദിയ്ക്കം സോണിയയ്ക്കും മൻമോഹനും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം!!
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങി നിരവധി പ്രമുഖർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. മൂന്ന് പാർട്ടികളുടെയും രണ്ട് മന്ത്രിമാർ വീതം ഉദ്ധവ് താക്കറെയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഡിസംബർ മൂന്നിന് മന്ത്രിസഭാ വികസനം നടക്കും.
ചരിത്രമുറങ്ങുന്ന ശിവജി പാർക്കിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തുന്നതിൽ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ആശങ്കയറിയിച്ചിരുന്നു. സുരക്ഷാ വശങ്ങളും പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതു ഇടത്ത് ഇത്തരം ചടങ്ങുകൾ നടത്തുന്നത് പതിവാക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2010ൽ ഒരു എൻജിഒ സമർപ്പിച്ച ഹർജിയെ തുടർന്ന് ഈ പ്രദേശം 'നിശബ്ദ മേഖല' യായി പ്രഖ്യാപിച്ചിരുന്നു.
ഏകദേശം 2000ത്തോളം പോലീസുകാരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ആയിരക്കണക്കിനാളുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൾക്കൂട്ടത്തെ നിരീക്ഷിക്കാൻ സിസിടിവികളും ഡ്രോഡുകളും സജ്ജമാക്കി, സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നാന്നൂറോളം കർഷകർക്ക് ശിവസേനയുടെ പ്രത്യേക ക്ഷണമുണ്ട്. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബാംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രിയടക്കം 11 കാബിനറ്റ് മന്ത്രിസ്ഥാനവും 4 സഹമന്ത്രിസ്ഥാനവുമാണ് ശിവസേനയ്ക്ക് ലഭിക്കുക. ഉപമുഖ്യമന്ത്രിയും 11 കാബിനറ്റ് മന്ത്രിസ്ഥാനവും എൻസിപിക്ക് ലഭിക്കും. കോൺഗ്രസിന് 10 കാബിനറ്റ് റാങ്കും സ്പീക്കർ പദവിയും നൽകാനാണ് ധാരണയായിരിക്കുന്നത്. അജിത് പവാറിന് എൻസിപി ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയേക്കുമെന്നും സൂചനയുണ്ട്.