മദ്യം കിട്ടില്ല; പെയിന്റിൽ വാർണിഷ് കലക്കി കഴിച്ചു!! തമിഴ്നാട്ടിൽ 3 പേർ മരിച്ചു
ചെന്നൈ; ലോക്ക് ഡൗണിനിടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് പെയിന്റിൽ വാർണിഷ് കലക്കി കഴിച്ച മൂന്ന് പേർ തമിഴ്നാട്ടിൽ മരിച്ചു. ചെങ്കൽപ്പട്ടണം സ്വദേശികളായ ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
എവിടെയും മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഇവർ പെയിന്റും വാർണിഷും ചേർത്ത് കുടിക്കുകയായിരുന്നു. മിശ്രിതം കഴിച്ച പിന്നാലെ മൂവർക്കും ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടർന്ന് കുഴഞ്ഞു വീണ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൂന്ന് പേരും സ്ഥിരം മദ്യപാനികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മാര്‍ച്ച് 25 മുതലാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആരോഗ്യം, ഭക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് പുറമെ എല്ലാ സേവനങ്ങളും അടച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് ബാറുകളും മദ്യശാലകളും അടച്ചിരുന്നു. തമിഴ്നാട് സർക്കാർ നടത്തുന്ന ടാസ്മാക് സ്റ്റോറുകൾ അടച്ചുപൂട്ടാൻ സർക്കാർ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. 14 വരെയാണ് അടച്ചിടാൻ തിരുമാനിച്ചത്.
കഴിഞ്ഞാഴ്ച മദ്യം ലഭിക്കാതായതോടെ ഷേവ് ലോഷൻ സോഫ്റ്റ് ഡിങ്കിൽ ചേർത്ത് കഴിച്ചതിനെ തുടർന്ന് കായംകുളത്ത് ഒരാൾ മരിച്ചിരുന്നു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫൽ എന്നയാളാണ് മരിച്ചത്.ബാർബർഷോപ്പ് ജീവനക്കാരനായിരുന്നു ഇയാൾ. ഇവിടെ നിന്നായിരുന്നു ഷേവിങ്ങ് ലോഷൻ സംഘടിപ്പിച്ചത്.
മദ്യം ലഭിക്കാത്തതിന തുടർന്ന് നിരവധി പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു റിക്ഷാ ഡ്രൈവർ ലോക്ക്ഡൗണ്‍ സമയത്ത് മദ്യം ലഭിക്കാത്തതിൽ വിഷാദാവസ്ഥയിൽ സ്വയം തീകൊളുത്തിയിരുന്നു.കേരളത്തിലും മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് അഞ്ച് പേർ മരിച്ചിരുന്നു.












Click it and Unblock the Notifications