ഇന്ധന വില ഉയരും, പെട്രോളിനും ഡീസലിനും 2 രൂപ കൂടും! സ്വർണവിലയും മുകളിലേക്ക്, ഇറക്കുമതി തീരുവ കൂട്ടി
Recommended Video
ദില്ലി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും സെസ് ഉയര്‍ത്താനുളള പ്രഖ്യാപനം ബജറ്റില്‍ നടത്തിയതോടെയാണ് ഈ രണ്ട് ഉത്പന്നങ്ങളുടേയും വില ഉയരുന്നത്. പെട്രോളിനും ഡീസലിനും ബജറ്റില്‍ ലിറ്ററിന് ഒരു രൂപ സെസും തീരുവയും വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ പെട്രോളിനും ഡീസലിനും രാജ്യത്ത് രണ്ട് രൂപ വീതം വര്‍ധിക്കും.
റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനുളള ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് ഒരു രൂപ അധികം ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേയാണ് ഒരു രൂപ തീരുവയും പെട്രോളിനും ഡീസലിനും ഉയര്‍ത്തിക്കൊണ്ടുളള പ്രഖ്യാപനം ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ നടത്തിയിരിക്കുന്നത്.
ഇന്ധന വില കുറയും എന്നാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വ്വേയില്‍ പറഞ്ഞിരുന്നത്. ഇന്ധന വില ഉയരുന്ന പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുളള നീക്കവും ധനമന്ത്രി പ്രഖ്യാപിച്ചു. ഇ വാഹനങ്ങൾ വാങ്ങുന്നതിനുളള വായ്പയില്‍ 1.5 ലക്ഷം രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ധന വിലയ്‌ക്കൊപ്പം സ്വര്‍ണം, രത്‌നം അടക്കമുളളവയുടെ വിലയും ഉയരാന്‍ സാധ്യത. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ രണ്ടര ശതമാനമായി ഉയര്‍ത്താനുളള തീരുമാനം ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.12 ശതമാനമാക്കിയാണ് ഇറക്കുമതി തീരുവ ഉയര്‍ത്തുന്നത്. നിലവില്‍ പത്ത് ശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നിരിക്കെ തീരുമാനം സ്വര്‍ണ വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്.