'ന്യൂ സ്പേസ് ഇന്ത്യ': ബഹിരാകാശ രംഗത്ത് പുതിയ കമ്പനി വരുന്നു: ലക്ഷ്യം വന്‍ സാമ്പത്തിക നേട്ടം
ദില്ലി: ബഹിരാകാശ രംഗത്ത് പുതിയ കമ്പനി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി രണ്ടാം നരേന്ദ്ര മോദി ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്. ഐഎസ്ആര്‍ഒയുടെ നിയന്ത്രണത്തില്‍ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിക്കുകയെന്നാണ് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബഹിരാകാശ ഉത്പന്നങ്ങള്‍, സാങ്കേതിക വിദ്യയുടെ കൈമാറ്റം, ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന വാണിജ്യ ബഹിരാകാശ വിക്ഷേപങ്ങള്‍ ക്രമീകരിക്കുക എന്നിവയാണ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ചുമതലയില്‍ വരിക. വൻ സാമ്പത്തിക നേട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
പൂര്‍ണ്ണ സ്വതന്ത്ര അധികാരമുള്ള കമ്പനിയായിരിക്കില്ല പുതുതായി രൂപീകരിക്കുക. ഐഎസ്ആര്‍ഒയുടെ ഗവേഷണങ്ങളോടും വികസന പ്രവര്‍ത്തനങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും പുതിയ കമ്പനി. നിലവില്‍ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ നിര്‍വഹിക്കുന്ന ചുമതലകളാണ് എന്‍എസ്ഐഎലിന് നല്‍കുന്നത്. പുര്‍ണ്ണമായും കേന്ദ്ര സര്‍ക്കാറിന്‍റെ അധികാരത്തിന്‍ കീഴില്‍ വരുന്ന ആന്‍ട്രിക്സ് കോര്‍പ്പറേഷനും ഐഎസ്ആര്‍ഒയും തമ്മില്‍ നേരത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു.

കൊമേഷ്യൽ ഉപഗ്രഹ വിക്ഷേപണത്തിന് ഉതകുന്ന സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(എസ്എസ്എൽവി) ഈ മാസം ഐഎസ്ആർഒ പരീക്ഷിക്കാനിരിക്കെയാണ് പുതിയ കമ്പനി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എസ്എസ്എൽവിയുടെയും ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെയും നിർമ്മാണത്തിലും ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് പങ്കാളിയായേക്കും.












Click it and Unblock the Notifications