നോൺ ഗസറ്റഡ് നിയമനങ്ങൾക്ക് പൊതുപരീക്ഷ, ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി സ്ഥാപിക്കും
ദില്ലി: നോൺ ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനം പൊതുപ്രവേശന പരീക്ഷ വഴി നടത്തുമെന്ന് കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരണത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി സ്ഥാപിക്കും. ഓൺലൈൻ പൊതുപ്രവേശന പരീക്ഷകളാണ് നടത്തുന്നത്. ഇതിനായി എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കും.
കേന്ദ്രസർക്കാരിന്റെ വിവിധ വിഭാഗങ്ങളിലേയ്ക്കും വിവിധ പൊതുമേഖല ബാങ്കുകളിലേയ്ക്കുമുള്ള നോൺ ഗസറ്റഡ് വിഭാഗമായ ഗ്രൂപ്പ് ബി, നോൺ ടെക്നിക്കൽ വിഭാഗമായ ഗ്രൂപ്പ് സി നിയമനങ്ങൾ ഏകോപിപ്പിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ വർഷം ധനമന്ത്രി അംഗീകാരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം.

നിലവിൽ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിയും ഐബിപിഎസും നടത്തുന്ന ആദ്യഘട്ട പരീക്ഷകൾ ഇനി മുതൽ ദേശീയ റിക്രൂട്ട്മെന്റ് ഏജൻസിയാകും നടത്തുക. ഒരു സ്വതന്ത്ര ഏജൻസിയായിട്ടായിരിക്കും എൻആർഎ പ്രവർത്തിക്കുക. ഗസറ്റഡ് അല്ലാത്ത തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി കമ്പ്യൂട്ടർ അധിഷ്ഠിത കോമൺ എലിജിബിലിറ്റി ടെസ്റ്റ് നടത്തുന്നത് എൻആർഎയായിരിക്കും. എൻആർഎ യാഥാർത്ഥ്യമാകുന്നതോടെ നിയമനങ്ങൾ പെട്ടെന്ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications