തൊഴില്‍ തേടുന്ന യുവത്വത്തെ വഞ്ചിച്ച ബജറ്റ്; സംരക്ഷിക്കപ്പെട്ടത് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍: ഡിവൈഎഫ്ഐ
തിരുവനന്തപുരം: കോർപ്പറേറ്റ് താൽപര്യങ്ങളെ സംരക്ഷിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് കുറ്റപ്പെടുത്തി ഡിവൈഎഫ്ഐ. തൊഴില്‍ അന്വേഷകരായ യുവത്വത്തെ ബജറ്റ് വഞ്ചിച്ചുവെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. രാജ്യത്തെ പൂര്‍ണമായി സ്വകാര്യ താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുമെന്ന പ്രഖ്യാപനമാണ് കേന്ദ്ര ബജറ്റെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ദേശീയ ആസ്തി വില്‍പനയും (ഓഹരി വില്‍പന) സ്വകാര്യവല്‍ക്കരണവും മുന്നോട്ടുള്ള വഴിയായി കാണുന്നതാണ് കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പന വഴി നടപ്പുവര്‍ഷം 1,75,000 കോടി രൂപ ഖജനാവിലേക്ക് കണ്ടെത്താനാണ് ശ്രമിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും സ്വകാര്യവല്‍ക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ യുവതയുടെ സ്ഥിരം തൊഴിൽ എന്ന അവകാശത്തെ ഇല്ലാതാക്കുന്ന നടപടിയാണ്. കാര്‍ഷിക മേഖലയില്‍നിന്നും പൂര്‍ണമായും സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ തന്നെയാണ് തുടരാൻ ഉദ്ദേശിക്കുന്നതെന്ന വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ ബജറ്റ്.
കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ മുഖവിലക്കെടുക്കുന്നില്ല എന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നുമുള്ളതിന്‍റെ സ്ഥിരീകരണം കൂടിയാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. കോവിഡ് ലോക്ക്‌ഡൗണ്‍ കാലത്ത് കോര്‍പറേറ്റുകള്‍ക്ക് പ്രഖ്യാപിച്ച മുഴുവൻ ഇളവുകളും തുടരുമെന്നാണ് ബജറ്റില്‍ പറയുന്നത്. കോവിഡ് മഹാമാരി പശ്ചാത്തലത്തില്‍ വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നുംതന്നെ ബജറ്റിലില്ല.
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിരക്കുകളിലെ വര്‍ധനവ്, വരുമാനനികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാര്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയവയൊന്നും ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇടംപിടിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ജനസാമാന്യത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി. ഇനിയും കോവിഡ് സൃഷ്‌ടിച്ച ആഘാതങ്ങളിൽ നിന്ന് കരകയറാത്ത ജനങ്ങളെ നിരാശപ്പെടുത്തുകയും തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപകരണമായും ബജറ്റിനെ തരം താഴ്ത്തുകയും ചെയ്ത ബഡ്ജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.