ഒരിക്കല്‍ യുപിയിലെ സിപിഎമ്മിന്റെ ഉറച്ച കോട്ട; പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാത്ത ഒരു മണ്ഡലമിതാ
ലഖ്‌നൗ: രണ്ടാം ഘട്ട വോട്ടിംഗിനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ 55 നിയമസഭാ മണ്ഡലങ്ങളിലാണ് ഫെബ്രുവരി 14 ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ ബിജ്‌നോര്‍ ജില്ലയിലെ നജിബാബാദ് ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടായായിരുന്നു. എന്നാല്‍ ഇപ്പോള്‍ സി പി ഐ എമ്മിന് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ല. നിലവില്‍ ബി ജെ പി, എസ് പി- ആര്‍ എല്‍ ഡി, ബി എസ് പി പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. യു പി-ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നജിബാബാദ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എല്ലായ്പ്പോഴും വെല്ലുവിളിച്ചിട്ടുണ്ട്. 1993 മുതല്‍ ഒരു തവണ മാത്രമാണ് ഈ മണ്ഡലത്തില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് വിജയിക്കാനായത്.
ആര്‍ക്കും പിടികൊടുക്കാന്‍ തയ്യാറാകാത്ത മനസാണ് നജീബാബാദിലെ ജനങ്ങളുടേത്. തന്റെ മകന്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് പിതാവിന് പോലും അറിയാന്‍ സാധിക്കാത്ത മണ്ഡലം എന്നാണ് പൊതുവെ നജീബാബാദിനെ കുറിച്ച് പറയുന്നത്. മണ്ഡലത്തിലെ ട്രെന്‍ഡ് എന്താണെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടാറുണ്ട്. സി പി ഐ എം (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്) അംഗമായിരുന്ന അന്തരിച്ച രാം സ്വരൂപ് സിംഗായിരുന്നു നജിബാബാദിനെ ചെങ്കോട്ടയാക്കി മാറ്റിയത്. മണ്ഡലത്തിലെ ജനപ്രിയ നേതാവായിരുന്നു രാം സ്വരൂപ് സിംഗ്. 1993 നും 2006 നും ഇടയില്‍ തുടര്‍ച്ചയായി മൂന്ന് തവണ യു പി അസംബ്ലിയില്‍ നജീബാബാദിനെ പ്രതിനിധീകരിച്ച് രാം സ്വരൂപ് സിംഗ് എത്തി.
ഉള്ളത് വെറും 29 മണ്ഡലങ്ങള്‍, എന്നിട്ടും കുമൗണില്‍ ബിജെപിയും കോണ്‍ഗ്രസും ഊന്നല്‍ നല്‍കുന്നതെന്തിന്?
ഉത്തരാഖണ്ഡില്‍ നിന്നുള്ള രാം സ്വരൂപ് പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു ഫണ്ട് ശരിയായി വിനിയോഗിക്കുന്നതില്‍ പ്രശസ്തനായിരുന്നു. തെരുവ് വിളക്കുകളും, ഹാന്‍ഡ് പൈപ്പുകളും മുതല്‍ റോഡുകള്‍ നിര്‍മിക്കുന്നത് വരെയുള്ള നജീബാബാദ് ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം പരിഹാരം കണ്ടെത്തി. ഇത് മണ്ഡലത്തില്‍ സി പി ഐ എമ്മിന്റെ അദ്ദേഹത്തിന്റെയും ജനപ്രീതിക്ക് കാരണമായി. 2006 ല്‍ രാം സ്വരൂപിന്റെ മരണ ശേഷം സി പി ഐ എമ്മിന് മണ്ഡലത്തിലെ സ്വാധീനം നഷ്ടപ്പെട്ടു. രാം സ്വരൂപിന്റെ മരണശേഷം അധ്യാപകനായ മകന്‍ രാജു 2007 ല്‍ സി പി ഐ എം ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
രാം സ്വരൂപിന്റെ വിയോഗത്തിന് ശേഷം നജീബാബാദിലെ ഇടതുപക്ഷത്തിന്റെ സ്വാധീനം ശോഷിക്കുകയും പിന്നാലെ പ്രാദേശിക പാര്‍ട്ടികളായ എസ് പിയും ബി എസ് പിയും ഇവിടെ ചുവടുറപ്പിക്കുകയുമായിരുന്നു. നജിബാബാദില്‍ ഹിന്ദു-മുസ്ലിം ജനസംഖ്യ ഏതാണ്ട് തുല്യമാണ്. കൂടാതെ ഗണ്യമായ അളവില്‍ ജാട്ടുകളും ദളിതരുമുണ്ട്. നിലവില്‍ ഈ പ്രദേശം ഏറെക്കുറെ അവഗണിക്കപ്പെടുകയും വികസന ഭൂപടത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. ഗ്രാമങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ റോഡുകളുടെ തകര്‍ച്ച ഉള്‍പ്പെടെ നജീബാബാദില്‍ നിരവധി പ്രശ്നങ്ങളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വികസനവും സാമുദായിക രാഷ്ട്രീയവും തൊഴിലവസരങ്ങളുമാണ് ഇക്കുറി പ്രദേശവാസികള്‍ക്കിടയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങള്‍. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍, ബി ജെ പിയുടെ ആക്രമണാത്മക പ്രചാരണം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ജാട്ട്-മുസ്ലീം-ദളിത് സമവാക്യങ്ങള്‍ ഒപ്പം നിന്നാല്‍ ആര്‍ എല്‍ഡി- എസ് പി സഖ്യത്തിന് വിജയിച്ച് കയറാമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം മണ്ഡലത്തില്‍ അറിയപ്പെടുന്ന ജാട്ട് മുഖമായ കുന്‍വര്‍ ഭരതേന്ദ്ര സിംഗിനാ് നജീബാബാദില്‍ ബി ജെ പി ടിക്കറ്റ് നല്‍കിയിരിക്കുന്നത്. 2014ല്‍ ബിജ്നോറില്‍ നിന്നുള്ള എം പിയായ അദ്ദേഹം 2002ല്‍ ബി ജെ പി-ബി എസ് പി സഖ്യസര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ് മന്ത്രിയായിരുന്നു.
അദ്ദേഹത്തെ മത്സരരംഗത്തിറക്കുന്നതിലൂടെ, പ്രദേശത്തെ എസ് പി-ആര്‍ എല്‍ ഡി സഖ്യത്തിന്റെ ജാട്ട് അടിത്തറ പിളര്‍ത്താനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. അതേസമയം എസ് പി-ആര്‍ എല്‍ ഡി സഖ്യവും ബി എസ് പിയും മുസ്ലിം സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. സിറ്റിംഗ് എം എല്‍ എ തസ്ലീം അഹ്മദാണ് ഇവിടെ എസ് പി- ആര്‍ എല്‍ ഡി സ്ഥാനാര്‍ത്ഥി. ബിഎസ്പി പ്രാദേശിക നേതാവ് ഷാനവാസ് ആലമിനെയാണ് മത്സരിപ്പിച്ചിരിക്കുന്നത്. സലിം അന്‍സാരി എന്ന മുസ്ലീം സ്ഥാനാര്‍ത്ഥിയെ ആണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.