സംസ്ഥാനത്ത് ജൂൺ 30 വരെ പൊതുപരിപാടികൾ പാടില്ല: ഉത്തരവിറക്കി മുഖ്യമന്ത്രി, സ്വരം കടുപ്പിച്ച് സർക്കാർ
ലഖ്നൊ: ഉത്തർപ്രദേശിൽ പൊതുപരിപാടികൾക്ക് ദീർഘകാലത്തേക്ക് വിലക്കേർപ്പെടുത്തി സർക്കാർ. ജൂൺ 30 വരെ പൊതുപരിപാടികളും അനുവദിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കുകയായിരുന്നു. സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണിത്. രാഷ്ട്രീയ പാർട്ടികളുടെ റാലികൾ, വിവാഹം, പിറന്നാൾ ആഘോഷങ്ങൾ എന്നിങ്ങനെയുള്ള മറ്റ് പൊതുപരിപാടികളെയും സർക്കാർ ഉത്തരവ് പ്രതികൂലമായി ബാധിക്കും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജൂൺ 30 വരെയും ജനങ്ങൾ ഒരു ഒരിടത്തും കൂട്ടം കൂടാൻ പാടില്ലെന്നാണ് നിർദേശം. മെയ് മൂന്നിന് രാജ്യവ്യാപക ലോക്ക്ഡൌൺ അവസാനിച്ചാലും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുമെന്ന് ചുരുക്കം.
രാജ്യവ്യാപക ലോക്ക്ഡൌണിനിടെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ യുപി സ്വദേശികളായ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഉത്തരവ് പുറത്തിറക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 1,600 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 25 പേർ വൈറസ് ബാധയെത്തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. . 24,000 പേർക്കാണ് ഇന്ത്യയിൽ കൊറോണ ബാധിച്ചിട്ടുള്ളത്. 775 പേർ രോഗബാധയെത്തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്.

അതേ സമയം പുതിയ ഉത്തരവ് പ്രകാരം സ്കൂളുകൾ 30 ന് തുറക്കാൻ അനുവദിക്കില്ലെന്നാണ് കരുതുന്നത്. പഠനമികവ് ഉറപ്പാക്കുന്നതിനായി പല സ്കൂളുകളും നേരത്തെ തുറക്കുമെന്ന സൂചനകൾക്കിടെയാണ് യുപി സർക്കാരിന്റെ നിർണായക ഉത്തരവ് പുറത്തുവരുന്നത്. എന്നാൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നഗരപരിധിയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ കടകൾ തുറക്കുന്നതിന് കേന്ദ്രസർക്കാർ ശനിയാഴ്ച അനുമതി നൽകിയിരുന്നു. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശേം.












Click it and Unblock the Notifications