കൊറോണ വ്യാപനം: കർശന നിയന്ത്രണങ്ങളുമായി സർക്കാർ; സംസ്ഥാനത്ത് അടച്ചിടുന്നത് 15 ജില്ലകൾ
ലഖ്നൊ: കൊറോണ ഭീതിക്കിടെ 15 ജില്ലകൾ അടച്ചിടാനുള്ള പ്രഖ്യാപനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാർച്ച് 23 മുതൽ 25 വരെയാണ് നിയന്ത്രണം. യുപി റോഡ് വേയ്സ് ബസുകളും ഇക്കാലയളവിൽ സർവീസ് നടത്തുകയില്ല. നോയിഡ, ഗാസിയാബാദ്, ആഗ്ര, പ്രയാഗ് രാജ്, കാൺപൂർ, വരാണസി, ബറെയ് ലി, സഹരൺപൂർ, മീററ്റ്, ബാരാബങ്കി, മുറാദാബാദ്, ഗൊരഖ്പൂർ, അസംഗർ എന്നീ ജില്ലകളാണ് മാർച്ച് 23 മുതൽ 25 വരെ പൂർണ്ണമായും അടച്ചിടുക. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഒരു ബസ് പോലും സംസ്ഥാനം വിട്ട് പോകില്ലെന്നും ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. മരുന്നുകൾക്കും പലചരക്കുസാധങ്ങൾക്കും വേണ്ടി മാത്രമായേ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നാണ് യുപി മുഖ്യമന്ത്രി ജനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം.
'മോഹൻലാലിനെ കരുതൽ തടങ്കലിൽ എടുക്കണം, ചാനലിലൂടെ മാപ്പ് പറയണം, കേരളം കേരളം എന്ന് പറഞ്ഞാൽ മാത്രം പോര'
നിലവിൽ നാഗാലാന്റ്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ഞായറാഴ്ച മുതൽ പൂർണമായും അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിൽ 350 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. രണ്ട് പേർ കൂടി കൊറോണ ബാധിച്ച് മരിച്ചതിനൊപ്പം രോഗം ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയർന്നിരുന്നു. ഇതോടെ രാജ്യത്ത് 75 ജില്ലകൾ അടച്ചിടാനാണ് സംസ്ഥാന- കേന്ദ്ര സർക്കാരുകൾ തീരുമാനിച്ചിട്ടുള്ളത്.
കർണാടകത്തിലെ ഒമ്പത് ജില്ലകൾ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മംഗളൂരൂ, മൈസൂരൂ, കലബുറഗി, ധാർവാഡ്, ചിക്കബെല്ലാപുര, കൊഡഗ്, ബെൽഗാം എന്നീ ജില്ലകളാണ് അടച്ചിടുന്നത്. എന്നാൽ അവശ്യ സേവനങ്ങൾ ഇവിടങ്ങളിൽ ലഭ്യമാകും. അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെച്ചതിന് പിന്നാലെ സംസ്ഥാനത്തെ അന്തർ ജില്ലാ സർവീസുകളും 31 വരെ നിർത്തിവെച്ചു. മഹാരാഷ്ട്രയിലും ദില്ലിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ സംസ്ഥാനത്തെ മെട്രോ സർവീസ് മാർച്ച് 31 വരെ റദ്ദാക്കിയതായും പ്രഖ്യാപിച്ചിരുന്നു.
341 പേർക്കാണ് രാജ്യത്ത് ഇതിനകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിൽ അഞ്ച് പേർക്ക് സ്ഥിരീകരിച്ചതുൾപ്പെടെ 26 കേസുകളാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏഴ് മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുംബൈ, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലായി മൂന്ന് പേരാണ് ഒറ്റദിവസം കൊണ്ട് മരിച്ചത്. ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ 38 കാരനാണ് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബിഹാറിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കൊറോണ മരണം കൂടിയാണിത്. ഇന്ത്യയിൽ രോഗം ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഇത്. മഹാരാഷ്ട്രയിൽ 63 കാരനാണ് മരിച്ചത്. 73 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ പുതിയ പത്ത് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ 69കാരനാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്.