വാക്‌സിന്‍ എടുക്കാന്‍ 3,000 രൂപ വരെ ചെലവ്; ഏറ്റവും ചുരുങ്ങിയത് 1,400 രൂപ... സ്വകാര്യ ആശുപത്രികളില്‍ ഇങ്ങനെ
ദില്ലി/തിരുവനന്തപുരം: സമ്പൂര്‍ണ വാക്‌സിനേഷന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍, അത് സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുമെന്ന ആശങ്ക ആദ്യം മുതലേ ഉയര്‍ന്നതാണ്. ആ ആശങ്ക ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ എത്ര രൂപ സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാം എന്നതിന്റെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തേ ഉണ്ടായിരുന്നതിന്റെ ആറിരട്ടിയോളം വരും ഇത്. പരിശോധിക്കാം...

കൊവിന്‍ പോര്‍ട്ടല്‍
കൊവിഡ്19 വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സംവിധാനം ആണ് കൊവിന്‍ പോര്‍ട്ടലും കൊവിന്‍ ആപ്പും. ഈ സംവിധാനത്തില്‍ തന്നെയാണ് 18 മുതല്‍ 45 വയസ്സുവരെ പ്രായമുള്ളവര്‍ വാക്‌സിനേഷനാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ റേറ്റ് സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

സൗജന്യ വാക്‌സിനേഷന്‍
45 വയസ്സിന് മുകളിലുള്ളവര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും വാക്‌സിനേഷന്‍ സൗജന്യമാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രം ആയിരുന്നു ഇത്. സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് വാക്‌സിന്‍ എടുക്കുന്നത് എങ്കില്‍ 250 രൂപയായിരുന്നു ഒരു ഡോസിന് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് ഡോസിന് ആകെ ചെലവാകുക 500 രൂപ.

കൊവിഷീല്‍ഡിന് എത്ര വരും
പുതിയ നയം പ്രകാരം 18 മുതല്‍ 45 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാര്‍ പ്രദാനം ചെയ്യുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ കൊവിഷീല്‍ഡ് വാക്‌സിന് ഒരു ഡോസിന് ചെലവാക്കേണ്ടി വരിക 700 രൂപ മുതല്‍ 900 രൂപ വരെ ആണ്. രണ്ട് ഡോസ് എടുക്കാന്‍ 1,500 രൂപ മുതല്‍ 1,800 രൂപ വരെ ചെലവഴിക്കേണ്ടി വരും.

കൊവാക്‌സിന് തീവില
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് തീവിലയാണ്. ഒരു ഡോസിന്റെ വില 1,250 രൂപ മുതല്‍ 1,500 രൂപ വരെയാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നവര്‍ 2,500 രൂപ മുതല്‍ മൂവായിരം രൂപ ചെലവാക്കേണ്ടി വരും എന്നര്‍ത്ഥം.

വിലനിശ്ചയിക്കുന്നത് എങ്ങനെ
സൗജന്യ വാക്‌സിനഷനില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 150 രൂപ നിരക്കില്‍ ആയിരുന്നു നല്‍കിയിരുന്നത്. കുത്തിവപ്പിനുള്ള ചാര്‍ജ്ജ് കൂടി കൂട്ടിയാണ് അത് 250 രൂപയ്ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ഇന്‍ജക്ഷന്‍ നിരക്ക് 250 മുതല്‍ 300 രൂപ വരെയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഖ്യാപിക്കപ്പെട്ടത്
സ്വകാര്യ ആശുപത്രികള്‍ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് 600 രൂപ നിരക്കിലും ഭാരത് ബയോടെക്ക് 1,200 രൂപ നിരക്കിലും ആണ് വാക്‌സിന്‍ വില്‍ക്കുക എന്നാണ് അറിയിച്ചിരുന്നത്. ഇത് ഇപ്പോഴും അങ്ങനെ ആണോ എന്നതില്‍ വ്യക്തതയില്ല. എന്തായാലും ജിഎസ്ടിയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവുകളും അടക്കം തങ്ങള്‍ 660-670 രൂപ നിരക്കിലാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കുന്നത് എന്നാണ് മാക്‌സ് ഹോസ്പിറ്റല്‍ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുള്ളത്.

കേരളം സൗജന്യമായി നല്‍കും
എല്ലാ പ്രായപരിധിയിലും ഉള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും എന്നാണ് കേരളം പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ആയിരിക്കും ഇത്. എന്നാല്‍ സ്വകാര്യ മേഖലയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ മേല്‍പ്പറഞ്ഞ തുകകള്‍ തന്നെ ചെലവഴിക്കേണ്ടിവരും എന്ന് ഉറപ്പാണ്.

കോര്‍പ്പറേറ്റ് ആശുപത്രികള്‍
എന്തായാലും 18 നും 45 നും ഇടയില്‍ പ്രായമായവര്‍ക്കുള്ള സ്വകാര്യ ആശുപത്രി വഴിയുള്ള വാക്‌സിനേഷന്‍ എല്ലായിടത്തും ഇപ്പോള്‍ ലഭ്യമായിട്ടില്ല. കൊവിന്‍ വെബ്‌സൈറ്റിലെ വിവരം പ്രകാരം നാല് കോര്‍പ്പറേറ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പുകളില്‍ ആണ് വാക്‌സിനേഷന്‍ ഉള്ളത്. അപ്പോളോ, മാക്‌സ്, ഫോര്‍ട്ടിസ്, മണിപ്പാല്‍ എന്നിവയാണ് അവ.
ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications