Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ടിക്കറ്റില്‍ ഒരേ സീറ്റ് ലക്ഷ്യമിട്ട് ദമ്പതികള്‍; ഉത്തര്‍പ്രദേശിലെ അപൂര്‍വ 'മത്സരം'

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണവും കൂറുമാറ്റങ്ങളും തകൃതിയായി നടക്കുകയാണ്. സീറ്റുകള്‍ക്ക് വേണ്ടിയുള്ള ചരടുവലികള്‍ക്കും കുറവൊന്നുമില്ല. ഇപ്പോഴിതാ ഒരേ മണ്ഡലത്തില്‍ ഒരേ പാര്‍ട്ടിയുടെ ടിക്കറ്റിനായി ശ്രമിക്കുന്ന ദമ്പതികളുടെ വാര്‍ത്തയും ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെ പുറത്തുവരുന്നു. ലഖ്‌നൗവിലെ സരോജിനി നഗറില്‍ നിന്നാണ് ഈ അപൂര്‍വ 'മത്സരത്തിന്റെ' വാര്‍ത്ത വരുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ വനിതാ ക്ഷേമ വകുപ്പ് മന്ത്രി സ്വാതി സിംഗും ഭര്‍ത്താവും സംസ്ഥാന ബി ജെ പി വൈസ് പ്രസിഡന്റുമായ ദയാശങ്കറുമാണ് സരോജിനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം സ്വപ്‌നം കണ്ടിരിക്കുന്നത്. സ്വാതി സിംഗാണ് നിലവില്‍ സരോജിനി നഗറിലെ എം എല്‍ എ.

ഈ മാസമാദ്യം മകരസംക്രാന്തി ദിനത്തില്‍ ആളുകള്‍ക്ക് മകരസംക്രാന്തി ആശംസിച്ചുകൊണ്ട്, തന്റെ പേരും പദവിയും, മണ്ഡലത്തിന്റെ പേര് - 'വിധാന്‍ സഭ-170 സരോജിനി നഗര്‍' എന്നും സഹിതം സന്ദേശങ്ങള്‍ അയച്ചതോടെയാണ് ദയാശങ്കര്‍ ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിക്കുന്നു എന്ന വിവരം പുറത്തായത്. പാര്‍ട്ടിയ്ക്കായി കഠിനാധ്വാനം ചെയ്യുന്നയാളാണ് താനെന്നും പാര്‍ട്ടി ടിക്കറ്റ് തന്നാല്‍ മത്സരിക്കുമെന്നുമായിരുന്നു പ്രതികരണമാരാഞ്ഞ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധിയോട് അദ്ദേഹം പറഞ്ഞത്. സിറ്റിംഗ് എം എല്‍ എ കൂടിയായ ഭാര്യയും ഇതേ സീറ്റില്‍ മത്സരരംഗത്തുണ്ടോ എന്ന ചോദ്യത്തിന്, പാര്‍ട്ടി ഞങ്ങളുടെ പ്രവര്‍ത്തനം കണ്ടിട്ടുണ്ടെന്നും അവര്‍ തീരുമാനിക്കട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

1

അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ സ്വാതി സിംഗ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ സ്വാതി സിംഗ് തിരക്കിലാണെന്നും സരോജിനി നഗറില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍ വീട് കയറിയുള്ള പ്രചരണത്തിന്റെ തിരക്കിലാണ് മന്ത്രിയെന്നുമാണ് സ്വാതി സിംഗുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. മന്ത്രിയുടെ ഫോട്ടോയും മണ്ഡലത്തിന്റെ പേരും അടങ്ങിയ ഫ്‌ലെക്‌സ് ബോര്‍ഡിന്റെ ഫോട്ടോയും അവരുമായി അടുത്ത വൃത്തങ്ങള്‍ പങ്കുവെച്ചു. സ്വാതി സിങ്ങിന്റെ പോസ്റ്ററുകളില്‍ പലതിലും ദയാശകറിന്റെ ഫോട്ടോ ഇല്ല. സമാനമായി ദയാശങ്കറിന്റെ പോസ്റ്ററുകളില്‍ സ്വാതി സിംഗിന്റെ ഫോട്ടോകളും ഇല്ലെന്നാണ് ഒരു ബി ജെ പി നേതാവ് പറഞ്ഞത്. ഇരുവരിലും ആര് മത്സരിക്കുമെന്നതിനെക്കുറിച്ച് ആത്യന്തികമായി, വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും.

2

എന്നാല്‍ സ്വാതി സിംഗിന് ടിക്കറ്റ് നിഷേധിച്ചാല്‍ അത് സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കിയേക്കാമെന്നാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തെ ബി ജെ പിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ പരിശോധിക്കുന്നതിനായി രൂപീകരിച്ച 'സംസ്ഥാന ജോയിനിംഗ് സമിതി'യില്‍ ദയാശങ്കറിനെ ബി ജെ പി അംഗമായി നിയമിച്ചിരുന്നു. 2007ല്‍ ദയാശങ്കര്‍ ബല്ലിയ അസംബ്ലി സീറ്റില്‍ മത്സരിച്ചെങ്കിലും അഞ്ചാം സ്ഥാനത്തായിരുന്നു ദയാസങ്കര്‍ ഫിനിഷ് ചെയ്തത്. 1999-ല്‍ ലഖ്നൗ യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായിരുന്നു. 1998 ല്‍ എ ബി വി പിയുടെ നോമിനിയായി അതിന്റെ ജനറല്‍ സെക്രട്ടറിയായി രണ്ട് തവണയും തിരഞ്ഞെടുക്കപ്പെട്ടു.

3

2016 ല്‍ ബി എസ് പി അധ്യക്ഷ മായാവതിയ്‌ക്കെകതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് വിവാദത്തില്‍പ്പെട്ടയാളാണ് ദയാശങ്കര്‍. വിഷയം മായാവതി രാജ്യസഭയില്‍ ഉന്നയിക്കുകയും ബി എസ് പി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ ബി ജെ പി ദയാശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്വാതി സിംഗ് മായാവതി ഉള്‍പ്പടെയുള്ള ബി എസ് പി നേതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ദയാശങ്കറിനെതിരെ ബി എസ് പി ലഖ്‌നൗവില്‍ നടത്തിയ പ്രതിഷേധത്തിനിടെ തനിക്കെതിരേയും മകള്‍ക്കെതിരേയും ദയാശങ്കറിന്റെ സഹോദരിയ്‌ക്കെതിരേയും അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു സ്വാതി സിംഗിന്റെ പരാമര്‍ശം.

4

ഇതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ ദയാശങ്കര്‍ 2017 ല്‍ തന്റെ ഭാര്യയായ സ്വാതി ശങ്കറിനെതിരെ മത്സരിക്കാന്‍ ബി എസ് പി അധ്യക്ഷ മായാവതിയെ വെല്ലുവിളിച്ചിരുന്നു. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ സ്വാതിയെ സരോജിനി നഗറില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ദമ്പതികള്‍ സംയുക്തമായി പല ജില്ലകളിലും പര്യടനം നടത്തിയിരുന്നു. അവിടെ ബി എസ് പി നേതാക്കള്‍ തങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കെതിരെ 'അശ്ലീല' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നും ക്ഷത്രിയരെ ഇകഴ്ത്തുകയും ചെയ്‌തെന്നും പറഞ്ഞായിരുന്നു ഇരുവരുടേയും പ്രചരണം. 2017 ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി മിന്നുന്ന ജയം നേടിയതോടെ ദയാശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സ്വാതിയെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ അംഗമാക്കുകയും ചെയ്തു.

Recommended Video

cmsvideo
    Why yogi Adithyanath in Gorakpur? These are the five reasons
    5

    മന്ത്രി സ്ഥാനത്തിരിക്കെ സ്വാതിയും വിവാദത്തില്‍പ്പെട്ടിരുന്നു. റിയല്‍ എസ്റ്റേറ്റ് ഭീമനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് മന്ത്രിയെന്ന നിലയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന സ്വാതിയുടെ ഒരു ഓഡിയോ റെക്കോര്‍ഡിംഗ് പുറത്തായിരുന്നു. സംഭവം വലിയ കോളിളക്കമുണ്ടാക്കിയതോടെ സ്വാതി സിംഗിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+