ഉത്തരാഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി; തെരഞ്ഞെടുപ്പില്‍ കാലുവാരിയെന്നാരോപിച്ച് കൂടുതല്‍ നേതാക്കള്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സ്ഥാനാര്‍ത്ഥികള്‍. പാര്‍ട്ടി നേതൃത്വം തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നിരവധി സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി രംഗത്തെത്തി. ഏറ്റവും ഒടുവില്‍ യമുനോത്രിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കേദാര്‍ സിംഗ് റാവത്താണ് തനിക്കെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞ് രംഗത്തെത്തിയത്. യമുനോത്രി സീറ്റില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും ചില പാര്‍ട്ടി ഭാരവാഹികള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ തന്റെ വിജയത്തിന്റെ മാര്‍ജിന്‍ വലുതാകുമായിരുന്നുവെന്ന് കേദാര്‍ സിംഗ് റാവത്ത് പറഞ്ഞു.
'വോട്ടര്‍മാര്‍ ബി ജെ പിക്കും നരേന്ദ്ര മോദിക്കും അനുകൂലമായിരുന്നു, പ്രത്യേകിച്ച് മലയോരങ്ങളില്‍. പക്ഷേ എന്റെ സീറ്റിനെ സംബന്ധിച്ചിടത്തോളം, പാര്‍ട്ടിക്കുള്ളില്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ആളുകള്‍ അതിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. അല്ലെങ്കില്‍, വിജയത്തിന്റെ മാര്‍ജിന്‍ വലുതാകുമായിരുന്നു. എന്നിട്ടാലും കുറഞ്ഞ മാര്‍ജിനിലിലാണെങ്കിലും പാര്‍ട്ടി വിജയിക്കുമെന്നും റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം തനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടി ഭാരവാഹികളുടെ പേര് വെളിപ്പെടുത്താന്‍ കേദാര്‍ സിംഗ് റാവത്ത് തയ്യാറായില്ല.

ആവശ്യമെങ്കില്‍ പാര്‍ട്ടി ഫോറത്തില്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും കേദാര്‍ സിംഗ് റാവത്ത് പറഞ്ഞു. നേരത്തെ ഹരിദ്വാര്‍ ജില്ലയിലെ ലക്‌സറില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ത്ഥിയും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. നിലവിലെ എം എല്‍ എ കൂടിയായ സഞ്ജയ് ഗുപ്തയാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. സഞ്ജയ് ഗുപ്ത മൂന്നാം തവണയാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. പോളിംഗ് കഴിഞ്ഞ് പിറ്റേ ദിവസമായിരുന്നു സഞ്ജയ് ഗുപ്ത സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക്കും കൂട്ടരും ബി എസ് പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയും തന്റെ പരാജയത്തിന് ഗൂഢാലോചന നടത്തുകയും ചെയ്തതായി സഞ്ജയ് ഗുപ്ത ഒരു വീഡിയോയില്‍ ആരോപിച്ചിരുന്നു.

കൗശികിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച ഗുപ്ത അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാശിപൂര്‍ എം എല്‍ എ ഹര്‍ഭജന്‍ സിംഗ് ചീമയുടെ മകന്‍ ത്രിലോക് സിംഗും അട്ടിമറി ആരോപണം ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് മറിക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞ്. ഹര്‍ഭജന്‍ സിംഗ് ചീമയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ത്രിലോക് സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സമാനമായ ആരോപണങ്ങള്‍ ബി ജെ പി എം എല്‍ എയും ഡെറാഡൂണിലെ കാന്റില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായ സവിത കപൂര്‍, ചമ്പാവത്ത് എം എല്‍ എ കൈലാഷ് ചന്ദ്ര ഗെഹ്‌തോരി എന്നിവരും ഉന്നയിച്ചിട്ടുണ്ട്.

70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 നായിരുന്നു നടന്നത്. മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കും. 62 ശതമാനമായിരുന്നു ഉത്തരാഖണ്ഡിലെ പോളിംഗ്. 2017ല്‍ നരേന്ദ്ര മോദി തരംഗത്തില്‍ 70 നിയമസഭാ സീറ്റുകളില്‍ 57 ലും ബി ജെ പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 11 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഇപ്പോള്‍ ഭരണകക്ഷിക്കൊപ്പമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

46.51 ശതമാനം വോട്ടാണ് ബി ജെ പിയ്ക്ക് കിട്ടിയത്. കോണ്‍ഗ്രസിന് 33.49 ശതമാനം വോട്ട് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത്തവണയും ബി ജെ പിയുടെ തുറുപ്പുച്ചീട്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി 61.66 ശതമാനം വോട്ടാണ് പിടിച്ചത്. ലോക്‌സഭയിലേക്കുള്ള അഞ്ച് സീറ്റും തൂത്തുവാരി. കോണ്‍ഗ്രസ് 31.73 ശതമാനം വോട്ടിലൊതുങ്ങി.












Click it and Unblock the Notifications