ഉത്തർപ്രദേശിൽ മുൻ മന്ത്രിമാർ ഉൾപ്പെടെ 10 കോൺഗ്രസ് നേതാക്കൾ പുറത്ത്, പ്രിയങ്കയ്ക്കെതിരെ പടയൊരുക്കം
ലഖ്നോ: മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ 10 പ്രമുഖ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ഉത്തർപ്രദേശ് കോൺഗ്രസ് നേതൃത്വം. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം ഏൽപ്പിച്ചെന്നും പൊതു വേദികളിൽ പാർട്ടി നേതൃത്വത്തിനെതിരായ പരാമർശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ആറ് വർഷത്തേയ്ക്ക് ഇവരെ പുറത്താക്കിയിരിക്കുന്നത്.
നടപടി നേരിട്ടതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിക്കെതിരെ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ് നേതാക്കൾ. പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഇവർ രംഗത്ത് എത്തി. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ തങ്ങൾ ഇരകളാക്കപ്പെട്ടുവെന്നും സോണിയാ ഗാന്ധി അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രിയങ്കയ്ക്കെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇവർ. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുളള ഉത്തർപ്രദേശിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുളള പ്രിയങ്കയുടെ ശ്രമങ്ങൾക്ക് പാളയത്തിലെ പട തിരിച്ചടിയായിരിക്കുകയാണ്.

നടപടി
ഉത്തർപ്രദേശ് മുൻമന്ത്രിമാരായ രാമകൃഷ്ണ ദ്വിവേദി, സത്യദേവ് ത്രിപാഠി, മുൻ എംഎൽസി സിറാജ് മെഹ്ദി, മുൻ എംപി സന്തോഷ് സിംഗ്, മുൻ എംഎൽഎമാരായ ഭൂധർ നാരായൺ മിശ്ര, വിനോദ് ചൗധരി, നേക് ചന്ദ്ര പാണ്ഡെ, സ്വയം പ്രകാശ് ഗോസ്വാമി, യൂത്ത് കോൺഗ്രസ് ചെയർമാനായിരുന്ന സഞ്ജീവ് സിംഗ് എന്നിവരെയാണ് ഉത്തർപ്രദേശ് കോൺഗ്രസ് നേതൃത്വം പുറത്താക്കിയിരിക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾക്ക് പാർട്ടി നോട്ടീസ് നൽകിയിരുന്നെങ്കിലും ആരും മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് കടുത്ത നടപടികളിലേക്ക് നേതൃത്വം നീങ്ങിയത്.

പ്രിയങ്കാ ഗാന്ധിക്കെതിരെ
പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ചുമതല ഏറ്റെടുത്തതോടെ പാർട്ടിയിൽ തങ്ങൾ അവഗണിക്കപ്പെടുകയാണെന്നാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. പതിറ്റാണ്ടുകളായി പാർട്ടിക്ക് വേണ്ടി പ്രയത്നിച്ച നേതാക്കളെ അപമാനിക്കുന്നതാണ് നേതൃത്വത്തിൻറെ നടപടി. യുവാക്കൾക്ക് മുൻഗണന നൽകി പ്രിയങ്കാ ഗാന്ധി രൂപീകരിച്ച പുതിയ ടീമിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധമെന്നാണ് മാധ്യമവാർത്തകൾ പറയുന്നത്. ഞങ്ങളും യുവജന രാഷ്ട്രീയത്തിലൂടെ വളർന്ന് വന്നവരാണ്. പുതിയ ആളുകളുടെ വരവിനെ എതിർക്കേണ്ട ആവശ്യം എന്താണ്. ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വാർത്താ സമ്മേളനത്തിൽ പുറത്താക്കപ്പെട്ട നേതാക്കൾ വ്യക്കമാക്കി.

പ്രത്യക്ഷ സമരത്തിന്
തങ്ങൾക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ സോണിയാ ഗാന്ധി അടിയന്തരമായി ഇടപെടണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. ദേശീയ നേതൃത്വവും കനിഞ്ഞില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങേണ്ടി വരും. വ്യാജ കോൺഗ്രസിൽ നിന്നും യഥാർത്ഥ കോൺഗ്രസിനെ രക്ഷിക്കാൻ സംസ്ഥാന വ്യാപകമായി മുന്നേറ്റങ്ങൾ നടത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ഒരുപക്ഷെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെക്കുറിച്ച് പ്രിയങ്കാ ഗാന്ധിക്ക് തെറ്റായ വിവരങ്ങളാകും ലഭിച്ചിരിക്കുകയെന്നും ഇവർ പറയുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനം
നേതാക്കളുടെ ആരോപണങ്ങളോട് പ്രിയങ്കാ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമാണ് സസ്പെൻഡ് ചെയ്യപ്പെട്ട നേതാക്കളുടെ നടപടികളെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു പറഞ്ഞു. പാർട്ടിയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ അജയ് കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും ഇവർ വിട്ടു നിന്നിരുന്നു. തീരുമാനം തിരുത്താൻ നേതൃത്വം തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്നും നേതൃത്വത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടുമെന്നും ഇവർ ഭീഷണി മുഴക്കുന്നു.

പ്രിയങ്കയ്ക്ക് വെല്ലുവിളി
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രിയങ്കാ ഗാന്ധിയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. നിലവിൽ സംസ്ഥാനത്തിന്റെ മുഴുവൻ ചുമതലയും പ്രിയങ്ക തന്നെയാണ് വഹിക്കുന്നത്. 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുകയാണ് പ്രിയങ്കയുടെ പ്രധാന ലക്ഷ്യം. വർഷങ്ങളായി പാർട്ടിക്കൊപ്പമുള്ള നേതാക്കളുടെ എതിർപ്പ് ഉത്തർപ്രദേശിലെ പ്രിയങ്കയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications