ബംഗാളിൽ മന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിന് നേർക്ക് ആക്രമണം; വാഹനത്തിന്റെ ചില്ല് തകർത്തു
കൊൽക്കത്ത; കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിലെ പഞ്ച്ഗുഡിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും തന്റെ പേഴ്സണൽ സ്റ്റാഫിനെ ആക്രമിച്ചുവെന്നും മുരളീധരൻ ആരോപിച്ചു.അക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാത്ര നിർത്തിവെച്ചിരിക്കുകയാണെന്ന് മുരളീധരൻ അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തലത്തിലായിരുന്നു മന്ത്രിയുടെ ബംഗാൾ സന്ദർശനം. കഴിഞ്‍ ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ മുരളീധരൻ തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
വടികളുമായെത്തിയ ആൾക്കൂട്ടം വാഹനത്തിന്റെ ചില്ലിൽ അടിക്കുന്നതും പാഞ്ഞടുക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്. അകമ്പടി സേവിച്ച പോലീസ് വാഹനത്തിന് നേരേയും ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്.
അതേസമയം ബംഗാളിലെ ആക്രമ സംഭവങ്ങൾ അന്വേഷിക്കാൻ നാലംഘ സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ചു. അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെയാണ് ബംഗാളിലേക്ക് അയച്ചിരിക്കുന്നത്. സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications