റോഡ് ഷോയ്ക്കിടെ സംഘർഷം: അമിത് ഷായ്ക്കെതിരെ പരാതി, ദൃശൃങ്ങൾ പുറത്ത് വിട്ട് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ബിജെപി പ്രവർത്തകർ എന്ന് തൃണമൂൽ കോൺഗ്രസ്. സംഭവത്തിൽ അമിത് ഷായ്ക്കെതിരെ പരാതി നൽകി. സംഘർഷങ്ങൾക്ക് പിന്നാലെ ബിജെപിയും തൃണമൂലും പരസ്പരം പഴിചാരി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായ്ക്കെതിരെ കൊൽക്കത്ത പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്.
അതേസമയം ബിജെപി പ്രവർത്തകർ അക്രമം നടത്തുന്നതെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങൾ തൃണമൂൽ വക്താവ് ഡെറിക് ഒബ്രൈൻ പുറത്ത് വിട്ടിട്ടുണ്ട്. കാവി വസ്ത്രം ധരിച്ചവർ വിദ്യാസാഗർ കോളേജിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കോളജ് ക്യാമ്പസിനകത്ത് നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണിവ.
ബംഗാളിൽ പുതിയ തന്ത്രങ്ങളുമായി അമിത് ഷാ; മമതയ്ക്ക് മറുപടി, ബിജെപി മുഖ്യമന്ത്രി വന്നാൽ....
പശ്ചിമ ബംഗാളിൽ നിയോഗിച്ച പ്രത്യേക നിരീക്ഷകരമായി തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം നടത്തുന്നുണ്ട്. അമിത് ഷായുടെ റാലിക്കിടെ വാഹനത്തിന് നേരെ വിദ്യാസാഗർ കോളേജ് ക്യാമ്പസിൽ നിന്നും കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിന് പിന്നാലെ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.വിദ്യാസാഗർ കോളേജിന് മുമ്പിൽ സ്ഥാപിച്ചിരുന്ന ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർന്നത് വ്യാപക സംഘർഷത്തിനാണ് ഇടയാക്കിയത്.
#Video #2 more evidence of what BJP goons did at Amit Shah’s road show in #Kolkata #Vidyasagar pic.twitter.com/8dg13fLVKS
— Derek O'Brien | ডেরেক ও’ব্রায়েন (@derekobrienmp) May 15, 2019
അതേ സമയം സംഘർഷത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നും മമതാ ബാനർജി ജനാധിപത്യത്തെ കൊലചെയ്തുവെന്നും അമിത് ഷാ ആരോപിച്ചു. സംഘർഷം ഉണ്ടാകുമെന്ന് നേരത്തെ സൂചന ലഭിച്ചിട്ടും പോലീസ് നടപടി എടുത്തില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തൃണമൂൽ പ്രവർത്തകർ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുകയായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ