അഴിഞ്ഞാടി റഹീം ഭക്തര്‍, മരണം 32, എന്തുവന്നാലും മുഖ്യമന്ത്രി രാജി വെക്കണമെന്ന്...
ചണ്ഡീഗഢ്: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം ബലാത്സംക്കേസില്‍ കുറ്റക്കാരനാണെന്ന വിധിയ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ മരണസംഖ്യ 32 ആയി. കലാപം നിയന്ത്രിക്കാനാകാതിരുന്ന സര്‍ക്കാരും പ്രതിക്കൂട്ടിലാണ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രാജി വെക്കണമെന്ന ആവശ്യമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്.
കലാപം നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഘട്ടറുടെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. കലാപം ഇത്രയും അത്രമാസക്തമായ സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്.
സുരക്ഷ ഒരുക്കുന്നതില്‍ പരാജയം
റാം റഹീമിന്റെ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് നേരത്തേ അറിഞ്ഞിരുന്നിട്ടും മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. മാത്രമല്ല, റഹീമിന്റെ അനുയായികള്‍ക്ക് ഒരുമിച്ചു കൂടാന്‍ അവസരവും നല്‍കി. അവര്‍ സംഘടിക്കുന്നത് തടയാനോ അക്രമം നിയന്ത്രിക്കാനോ സര്‍ക്കാരിന് കഴിഞ്ഞില്ല.
144 പ്രഖ്യാപിക്കാന്‍ വൈകിയത്
ആയുധങ്ങളുമായി ജനക്കൂട്ടം എത്തുന്നത് മാത്രമാണ് സര്‍ക്കാര്‍ തടഞ്ഞത്. എന്നാല്‍ അക്രമസാധ്യത മുന്‍കൂട്ടി കണ്ട് അതിനെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാമായിരുന്നിട്ടും അക്രമം വ്യാപകമായതിനു ശേഷം മാത്രമാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സ്വാധീനം ഉപയോഗിച്ചില്ല
ഹരിയാനയില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് സര്‍വ്വ പിന്തുണയും ദേരാ സച്ചാ സൗദ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബിജെപി മന്ത്രിമാര്‍ പല തവണ സിര്‍സയിലുള്ള ദേരാ സച്ചാ സൗദ ആസ്ഥാനം സന്ദര്‍ശിക്കാറുമുണ്ടായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ ഇത്രയും വഷളായിട്ടും തങ്ങളുടെ സ്വാധീനം പോലും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുന്‍പ് കോണ്‍ഗ്രസിനും റാം റഹീം പിന്തുണ നല്‍കിയിരുന്നു.
മുന്‍പുണ്ടായ അനുഭവങ്ങളില്‍ നിന്നും പഠിച്ചില്ല
മുന്‍പുണ്ടായ അനുഭവങ്ങളില്‍ നിന്നും സര്‍ക്കാര്‍ യാതൊരു പാഠവും ഉള്‍ക്കൊണ്ടില്ല എന്നു തന്നെ വേണം കരുതാന്‍. ആള്‍ദൈവം രാംപാലിന്റെ അറസ്റ്റിനെ തുടര്‍ന്നും അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ അതിനെ തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. ജാട്ട് പ്രക്ഷോഭത്തിന്റെ സമയത്തും സര്‍ക്കാര്‍ നിശ്ചലരായ നോക്കി നില്‍ക്കുകയാണുണ്ടായത്.
അന്വേഷണത്തിന് ഉത്തരവിട്ടില്ല
അക്രമസംഭവങ്ങള്‍ അരങ്ങേറി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാന്‍ പോലും തയ്യാറാകാതെ കുറ്റകരമായ മൗനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വിമര്‍ശനങ്ങള്‍ അതിരൂക്ഷമായതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഘട്ടര്‍ അംഗീകരിക്കുകയായിരുന്നു.
ജഡ്ജിക്ക് സുരക്ഷ
അതേസമയം ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്നു വിധിച്ച ജഡ്ജിക്ക് വലിയ സുരക്ഷയൊരുക്കാനാണ് കേന്ദ്രസകര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.