രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 23ന്: വോട്ടെടുപ്പ് നടക്കുന്നത് 58 സീറ്റുകളിലേയ്ക്ക്
ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിൽ നിന്നായി 58 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. മാർച്ച് 23നാണ് വോട്ടെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി മാർച്ച് 12ആണ്. വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി പ്രഖ്യാപനം നടത്തുന്നത്.
ഉത്തർപ്രദേശിൽ നിന്നുള്ള പത്ത് അംഗങ്ങളും ബീഹാറിൽ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ആറ് അംഗങ്ങളുമാണ് വിരമിക്കുന്നത്. മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് അഞ്ച് പേർ വീതവും, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് അംഗങ്ങള്‍ വീതവുമാണ് 2018 ൽ വിരമിക്കാവനിരിക്കുന്നത്. തെലങ്കാന, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥതാനങ്ങളില്‍ നിന്ന് മൂന്ന് അംഗങ്ങൾ വീതവുമാണ് വിരമിക്കുക. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാണ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് അംഗങ്ങളും ഉത്തരാഖണ്ഡിൽ നിന്ന് ഒരംഗവും വിരമിക്കാനിരിക്കെയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബറിൽ രാജ്യസഭാംഗമായിരുന്ന എംപി വിരേന്ദ്രകുമാർ രാജിവെച്ചതോടെ ഈ സീറ്റിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 2022ൽ ഔദ്യോഗിക കാലാവധി പൂർത്തിയാവാനിരിക്കെയാണ് 2017 ഡിസംബറില്‍ വീരേന്ദ്രകുമാർ രാജിവച്ചത്.
കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, ജെപി നഡ്ഡ, താവർചന്ദ് ഘെലോട്ട്, രാംദാസ് ആത് വാലെ എന്നിവരുടേയും ഔദ്യോഗിക കാലാവധിയാണ് 2018ല്‍ അവസാനിക്കുന്നത്. കോൺഗ്രസിനെ മറികടന്ന് 2017 ആഗസ്തിലാണ് ബിജെപി രാജ്യസഭയിൽ ഏറ്റവും വലിയ പാർട്ടിയായി മാറിയത്. ബിജെപിയ്ക്ക് 58 അംഗങ്ങളും കോൺഗ്രസിന് 57 അംഗങ്ങളുമാണ് രാജ്യസഭയിലുള്ളത്. കേന്ദ്രമന്ത്രിയായിരുന്ന അനിൽ മാധവ് ധവേയുടെ മരണത്തെ തുടർന്ന് രാജ്യസഭാംഗമായി ബിജെപി എംപി സമ്പാദ്യ ഉയിക്കെയെ തെരഞ്ഞെടുത്തതോടെയാണ് ബിജെപി ഈ നേട്ടം കൈവരിച്ചത്.