മോദിയുടെയും ഷായുടേയും അശ്വമേധത്തെ പിടിച്ചുകെട്ടും: ബിജെപിക്ക് താക്കീതുമായി കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ എച്ച്ഡി കുമാരസ്വാമി. മോദിയുടെ അശ്വമേധത്തെ പിടിച്ചുകെട്ടുമെന്നാണ് ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിൽ അധികാരത്തിലേറിയ എച്ച്ഡി കുമാരസ്വാമി ചൂണ്ടിക്കാണിച്ചത്.
ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രാദേശിക പാര്‍ട്ടികൾ ഉൾപ്പെടെയുള്ളവർ അണിനിരന്നത്. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചകളും നേരത്തെ തന്നെ സജീവമായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച നടന്ന എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷ പാർട്ടികളുടെ പ്രമുഖ നേതാക്കളെത്തിയത്.

അശ്വമേധത്തെ പിടിച്ചു കെട്ടും
12 വർഷം മുമ്പ് ബിജെപി എന്നെ ഉപയോഗിച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം എന്റെ ലക്ഷ്യം നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും കുതിരയെ പിടിച്ചുകെട്ടലായിരുന്നു. ഒരു ജീവനില്ലാത്ത കുതിര മോദിയിലേക്ക് പോകുമെന്നും എച്ച്ഡി കുമാരസ്വാമി പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു എച്ച്ഡി കുമാരസ്വാമിയുടെ പ്രതികരണം. രാഷ്ട്രീയ എതിരാളികളായ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ബിഎസ്പി നേതാവ് മായാവതി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരെ ഒരേ വേദിയിലെത്തിക്കുക എന്ന ദൗത്യം കൂടിയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നിർവഹിച്ചത്.

2019ൽ വലിയ മാറ്റം
തന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്ര നിമിഷമായി മാറിയെന്നും കുമാരസ്വാമി വിശേഷിപ്പിക്കുന്നു. അവരെല്ലാം എത്തിയത് എന്നെ പിന്തുണയ്ക്കുന്നതിന് വേണ്ടിയല്ല, മറിച്ച് 2019ൽ അവർ വലിയ മാറ്റമാകുമെന്ന സന്ദേശം നൽകുന്നതിനാണ്. രാജ്യത്തെ രക്ഷിക്കാന്‍ കോൺഗ്രസിനൊപ്പം കൈകോർക്കേണ്ടതുണ്ടെന്നും കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക നേതാക്കളായ മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, തേജസ്വി യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവർ കർണാടകത്തിൽ അണിനിരന്ന് പുതിയ രാഷ്ട്രീയ സമവാക്യത്തിന്റെ സൂചനയാണെന്നും ഇന്ത്യയിലെ ഏറ്റവും പഴയ പാർട്ടിക്ക് ഒപ്പമാണെന്നതും ശ്രദ്ധേയമാണ്. കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നു.

കുമാരസ്വാമിക്ക് അഭിനന്ദനം
ബിജെപിയെ അധികാരത്തിലെത്തുന്നത് തടയുന്നതിന് കർണാടകത്തിൽ നടന്ന നീക്കങ്ങളെ മമതാ ബാനർജി അഭിനന്ദിച്ചിരുന്നു. മമാതാ ബാനർജിയും എച്ച്ഡി കുമാരസ്വാമിയും ചേർന്ന് നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം മമത എടുത്തുകാണിച്ചത്. പ്രാദേശിക പാർട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചും പശ്ചിംബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു. കോൺഗ്രസുമായി സഖ്യം രൂപീകരിച്ച് കര്‍ണാടകത്തിൽ അധികാരത്തിലെത്തിയ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമയിയുടെ നീക്കങ്ങളെയും മമത അഭിനന്ദിച്ചിരുന്നു.

രാജ്യത്തിന്റെ ഭാവി
രാജ്യത്തിന്റെ ഭാവി രാഷ്ട്രീയം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് സംബന്ധിച്ച് തനിക്ക് മമതാ ബാനർജി ഉപദേശങ്ങള്‍ നൽകിയതായും കുമാരസ്വാമി വ്യക്തമാക്കി. യെദ്യൂരപ്പയുടെ രാജിയോടെ ഗവർണർ കുമാരസ്വാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതോടെ മമതാ ബാനർജിയും എച്ച്ഡി കുമാരസ്വാമിയും തമ്മിൽ സംസാരിച്ചിരുന്നു. ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മിനിറ്റുകൾ അവശേഷിക്കെയാണ് യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജി പ്രഖ്യാപിച്ചത്.

യുപിയില്‍ എസ്പി- ബിഎസ്പി കൂട്ടുകെട്ട്
നേരത്തെ ഉത്തർപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ തുരത്താൻ ബിഎസ്പിയും സമാജ് വാദി പാർട്ടിയും ഒരുമിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ കാഴ്ചയായിരുന്നു ബെംഗളൂരുവിൽ ഉണ്ടായത്. ദക്ഷിണേന്ത്യ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കുള്ള ശക്തമായ താക്കീത് കുടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ഒരേ വേദിയിൽ അണിനിരന്നത്.


Click it and Unblock the Notifications