ചെന്നെയില്‍ ഏറ്റുമുട്ടലുകളും കൊലപാതകവും വരെ പതിവാകുന്നു: എല്ലാം കുടിവെളളത്തിന്റെ പേരില്‍
ചെന്നെ: തമിഴ്‌നാട്ടില്‍ മനുഷ്യര്‍ തന്നില്‍ തല്ലുന്നു, കലഹിക്കുന്നു. എല്ലാം കുടി വെളളത്തിനു വേണ്ടിയാണ്. ചെന്നെയിലെ ഐ. ടി കമ്പിനികള്‍ പ്രവര്‍ത്തനം വെട്ടിച്ചുരുക്കുന്നതിലേക്കു വരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചതും കുടിവെളള ക്ഷാമമാണ്. ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യമായ വെളളമില്ല എന്ന കാരണത്താല്‍ ചെന്നെയില്‍ ഹോട്ടലുകള്‍ ഭാഗികമായി അടച്ചിടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്്. അനധികൃതമായി വെളളം എടുക്കുന്നു എന്ന പരാതിയില്‍, വീടുകള്‍ക്കുളള വാട്ടര്‍ കണക്ഷന്‍ സര്‍ക്കാര്‍ വിച്ഛേദിക്കുന്ന അവസ്ഥയും തമിഴ്‌നാട്ടിലുണ്ടായിട്ടുണ്ട്.

കുടിവെളള പ്രശ്‌നം രൂക്ഷം
തമിഴ്‌നാട്ടില്‍ നടക്കുന്നത് രൂക്ഷമായ കുടിവെളള പ്രശ്‌നമാണ്. അയല്‍ക്കാര്‍ തമ്മില്‍ തല്ലുന്നതും, കൊല്ലുന്നതും എല്ലാം കുടിനീരിനു വേണ്ടി തന്നെ. ചെന്നെയില്‍ മാത്രമല്ല, സംസ്ഥാനത്ത് ഉള്‍ പ്രദേശങ്ങളിലും കുടിനീര് വലിയൊരു സാമൂഹിക പ്രശ്‌നമായി വളരുകയാണ്. ആനന്ദ ബാബുവിന്റെ ജീവന്‍ എടുത്തതും കുടിവെളള പ്രശ്‌നമാണ്. കുടിവെളള ക്ഷാമം ഉളളപ്പോള്‍ വലിയ അളവില്‍ ജലം അയല്‍വാസി ശേഖരിച്ചത് ആനന്ദ് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ 33 കാരനായ സാമൂഹിക പ്രവര്‍ത്തകന്‍ ആനന്ദബാബുവിനെ, അയല്‍വാസി കുമാര്‍ അടിച്ചു കൊല്ലുകയായിരുന്നു. തഞ്ചാവൂരിലെ വിലാര്‍ സൗത്ത് കോളനിയിലാണ് സംഭവം.

വെള്ളത്തിനായി അക്രമം
ചെന്നെയില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ തമിഴ്‌നാട്ടിലെ കുടിവെളള ക്ഷാമത്തിന്റെ രൂക്ഷത വരച്ചു കാട്ടുന്നു. തമിഴ്‌നാട് സ്പീക്കറുടെ ഡ്രൈവര്‍ രാമകൃഷ്ണനാണ് കുടിവെളളവുമായി ബന്ധപ്പെട്ട് നടന്ന മറ്റൊരു അക്രമ സംഭവത്തില്‍ അറസ്റ്റിലായ പ്രധാന പ്രതി. അയല്‍ക്കാരന്‍, മോഹന്‍ വീടിനടപത്തുളള സംഭരണിയില്‍ നിന്നും വെളളം പമ്പു ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തിലെത്തിയത്. ഇത് രാമകൃഷ്ണനും മറ്റ് അയല്‍വാസികളും തടഞ്ഞു. ഭാര്യ സുഭാഷിണി, മോഹന്റെ സഹായത്തിനെത്തിയതോടെ അക്രമിക്കപ്പെട്ടു. കത്തി കഴുത്തില്‍ വെച്ചാണ് കുടിവെളളം എടുക്കുന്നതില്‍ നിന്നും സുഭാഷിണിയെ രാമകൃഷ്ണന്‍ തടഞ്ഞത്. കഴുത്തിനു പരിക്കേറ്റ സുഭാഷിണി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.

കാത്തിരിപ്പ് മണിക്കൂറുകൾ
കുടിവെളളത്തിനായി മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നതാണ് ജനങ്ങലെ അക്രമാസക്തരാക്കുന്നത്. കുടിവെളള മോഷണവും പതിവാണ്. മഴകുറയുന്നതും, ജലസ്രാതസുകള്‍ വരണ്ടതും, ജലസംഭരണികളില്‍ വെളളമല്ലാത്തതും ആണ് ജല ദൗര്‍ല്ലഭ്യത്തിനു കാരണം. ഭൂഗര്‍ഭജലത്തിന്റെ അളവു കൂട്ടാനുളള പദ്ധതികളും പരമ്പരാഗത ജലസ്രോതസുകള്‍ വീണ്ടെടുക്കാനുളള നീക്കവും പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങളായി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നുണ്ട്. പ്രതിപക്ഷനേതാവ്, എ. കെ സ്റ്റാലിന്‍ നഗരകാര്യ ചുമതലയുളള മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതികരിച്ചത്. മദ്രാസ് ഹൈക്കോടതി കുടിവെളള ക്ഷാമത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്നം പെരുപ്പിച്ച് കാണിക്കുന്നുവെന്ന്
എന്നാല്‍ പ്രശ്‌നം പെരിപ്പിച്ചു കാട്ടുകയാണ് എന്നതാണ് ചെന്നെ മെട്രോ വാട്ടര്‍ സപ്ലേ ആന്‍ഡ് സ്വീവേജ് ബോര്‍ഡിന്റെ നിലപാട്. കുടിവെളള വിതരണം മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ശരിയാക്കാന്‍ കഴിയുമെന്നാണ് ബോര്‍ഡ് കണക്ക് കൂട്ടുന്നത്. അടുത്ത മാസം മണ്‍സൂണോടെ കാര്യങ്ങള്‍ നേരെയാകുമെന്നാണ് ബോര്‍ഡിന്റെ നിലപാട്.

മുന്നറിയിപ്പ്
അടുത്ത ലോകമഹായുദ്ധം ഒരു പക്ഷേ കുടിനീരിനു വേണ്ടി ആവും എന്നാണ് സാമൂഹിക ശാസ്തജ്ഞന്‍മാര്‍ നല്‍കിയ മുന്നറിയിപ്പ്. ശുദ്ധ ജല ദൗര്‍ല്ലഭ്യം മനുഷ്യരെ കടുത്ത മാനസിക അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കും എന്നതാണ് തമിഴ്‌നാട് നല്‍കുന്ന സൂചന. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കുടിവെളള ദൗര്‍ലഭ്യം കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. 44 നദികളാല്‍ സമൃദ്ധമായ കേരളം പോലും കുടിവെളളക്ഷാാമം അനുഭവിക്കുന്നു എന്നിടത്താണ് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.












Click it and Unblock the Notifications