മമത-ബിജെപി സഖ്യം ഓര്‍മ്മിപ്പിച്ച് രാഹുല്‍: ബംഗാളില്‍ ആദ്യ പ്രചാരണവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആദ്യമായി പങ്കെടുത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ബംഗാളില്‍ പ്രചാരണത്തിന് എത്തുന്നത്. ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രചാരണം.
ഭാഷയുടെയും മതത്തിന്റെയും വർഗത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സുവർണ ബംഗാൾ നിർമിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം മരീചികയാണ്. വെറുപ്പും ലഹളയും മാത്രമാണ് ബിജെപിക്കു നൽകാന്‍ സാധിക്കുക. ബംഗാളിലെ പാരമ്പര്യത്തെയും സംസ്കാരത്തെയും നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അസമിലും തമിഴ്നാട്ടിലും ഇത് കാര്യം തന്നെയാണ് ബിജെപി ചെയ്യുന്നത്. മമത ബാനര്‍ജിയുടെ കീഴിലുള്ള തൃണമൂല്‍ സര്‍ക്കാരും പൂര്‍ണ്ണ പരാജയമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
നിങ്ങൾ തൃണമൂലിന് ഒഅവസരം നൽകിയെങ്കിലും അവർ പരാജയപ്പെട്ടു. മമത റോഡുകളും കോളേജുകളും നിർമ്മിച്ചിട്ടുണ്ടോ? ആളുകൾ ജോലികൾക്കായി അന്യസംസ്ഥാനങ്ങളിലേക്ക് പോവുന്നത് തുടരുന്നു. ജോലി ലഭിക്കാൻ നിങ്ങൾ 'കട്ട് മണി' (കൈക്കൂലി) നൽകേണ്ട ഒരേയൊരു സംസ്ഥാനമാണിതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 'ടി.എം.സി-മുക്ത് ഭാരത്' അല്ല, 'കോൺഗ്രസ്-മുക്ത് ഭാരത്' ആണ് ബിജെപി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വോട്ടർമാരെ ഓർമ്മിപ്പിച്ചു.

"ഞങ്ങൾ ഒരിക്കലും ബിജെപിയുമായും ആർഎസ്‌എസുമായും യോജിച്ചിട്ടില്ല. ഞങ്ങളുടെ പോരാട്ടം രാഷ്ട്രീയം മാത്രമല്ല, പ്രത്യയശാസ്ത്രപരവുമാണ്. മമതാജിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു രാഷ്ട്രീയ പോരാട്ടം മാത്രമായിരുന്നു. അവർ മുൻപ് ബിജെപി സഖ്യകക്ഷിയായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബംഗാളില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ എത്തിയതോടെ പല അഭ്യൂഹങ്ങള്‍ക്കും വിരാമമായിട്ടുണ്ട്.
കേരളത്തില്‍ സിപിഎമ്മുമായി നേരിട്ട് പോരാട്ടം നടക്കുന്ന സാഹചര്യത്തിലാണ് ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്‍റെ പ്രചരണത്തിനായി രാഹുല്‍ എത്താതിരുന്നത് എന്നതായിരുന്നു പ്രധാന അഭ്യൂഹം. തിരഞ്ഞെടുപ്പിന് ശേഷം മമതയുമായി സഖ്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ബംഗാളില്‍ രാഹുല്‍ പ്രചാരണത്തിന് എത്താതിരുന്നതെന്നായിരുന്നു ബിജെപിയുടെ പ്രചാരണം.












Click it and Unblock the Notifications