ജയലളിതയുടെ സിംഹാസനത്തില്‍ ശശികലയോ ഒപിഎസ്സോ...!! ഗവര്‍ണറുടെ മുന്നിലുള്ള വഴികള്‍.. !!
കലങ്ങി മറിയുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ ഗവർണർക്ക് ചെയ്യാവുന്നത്
ചെന്നൈ : പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുന്ന എഐഎഡിഎംകെയും കത്തിനില്‍ക്കുന്ന തമിഴ്‌നാട് രാഷ്ട്രീയവും കാത്തിരിക്കുന്നത് ആ മനുഷ്യന് വേണ്ടിയാണ്. വിദ്യാസാഗര്‍ റാവു എന്ന മഹാരാഷ്ട്രയുടേയും തമിഴ്‌നാടിന്റെയും ഗവര്‍ണറുടെ വാക്കുകളാണ് തമിഴകം കാതോര്‍ക്കുന്നത്.
ഗവര്‍ണര്‍മാര്‍ക്കും അതുവഴി കേന്ദ്രത്തിനും മുഖ്യമന്ത്രിയെ തെറിപ്പിക്കാന്‍ കഴിയുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ഇനി തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് മുന്നിലുള്ള വഴികള്‍ ഇവയൊക്കെയാണ്.
കഴിഞ്ഞ ദിവസം ഒ പനീര്‍ശെല്‍വം രാജിസമര്‍പ്പിക്കുകയും ഗവര്‍ണര്‍ അത് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണെന്നും പിന്‍വലിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി പനീര്‍ശെല്‍വം തന്നെ രംഗത്ത് വന്നു കഴിഞ്ഞു.
ഈ സന്ദര്‍ഭത്തില്‍ പനീര്‍ശെല്‍വത്തോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. പക്ഷേ നിലവിലെ അവസ്ഥയില്‍ ഭൂരിപക്ഷം എംഎല്‍എമാരും ശശികലയുടെ കൂടെയാണെന്നിരിക്കെ പനീര്‍ശെല്‍വത്തെ സംബന്ധിച്ച് ഭൂരിപക്ഷം തെളിയിക്കല്‍ പാടാണ്.
ഇവിടെയാണ് ഗവര്‍ണര്‍ക്ക് റോള്‍. നിലവില്‍ പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നുറപ്പാണ്. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം ഗവര്‍ണര്‍ക്ക് നിശ്ചയിക്കാം എന്നിടത്താണ് കളി. സമയം നീട്ടുകയാണ് എങ്കില്‍ ശശികലയുടെ കൂടെയുള്ള എംഎല്‍എമാരെ തന്റെ ഒപ്പം ചേര്‍ക്കാന്‍ ഒപിഎസ്സിന് കൂടുതല്‍ സമയം ലഭിക്കും.
ഈ സമയത്തിനുള്ളില്‍ അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് എതിരെ കോടതി വിധിയും വരികയാണെങ്കില്‍ പിന്നെ ശശികലയ്ക്ക് നിലനില്‍പ്പില്ലാതാകും. അതും പനീര്‍ശല്‍വത്തിന് നേട്ടമാകും. രണ്ടുപേര്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ ആയില്ലെങ്കില്‍ മന്ത്രിസഭ പിരിച്ചുവിടാനും ഗവര്‍ണര്‍ക്ക് കഴിയും.
ഇനി പനീര്‍ശെല്‍വം ഭൂരിപക്ഷം തെളിയിക്കുകയാണ് എങ്കില്‍ എന്താവും നടക്കുക എന്ന് നോക്കാം. രണ്ടില്‍ മൂന്ന് ഭൂരിപക്ഷം രാജിവെച്ച് പുറത്ത് പോയ നേതാവിന് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അത് മാത്രമല്ല എഐഎഡിഎംകെ പിളര്‍ന്നോ എന്നും പനീര്‍ശെല്‍വം പുതിയ പാര്‍ട്ടിയുണ്ടാക്കിയോ എന്നും പരിശോധിക്കണം.
മറ്റൊരു സാധ്യതയും പരിശോധിക്കപ്പെടേണ്ടതുണ്ട്. ശശികല ഭൂരിപക്ഷം തെളിയിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രിയാവുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്തു എന്ന് കരുതുക. തൊട്ടുപിറകേ അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് എതിരെ കോടതി വിധിയും വരികയാണെങ്കില്‍ പിന്നെ സംസ്ഥാനത്ത് നാഥനില്ലാതാവും.
ഇവിടെയും റോള്‍ ഗവര്‍ണറുടേതാണ്. ആര്‍ട്ടിക്കില്‍ 356 പ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം. 6 മാസത്തേക്ക് പിന്നൊന്നും നടക്കില്ല. കോടതിയില്‍ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നതുവരെ.
കാവല്‍മുഖ്യമന്ത്രിയായി തുടരാന്‍ പനീര്‍ശെല്‍വത്തെ അനുവദിക്കാന്‍ ഇനി ഗവര്‍ണര്‍ക്ക് സാധിക്കില്ലേ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. പനീര്‍ശെല്‍വത്തിന്റെ രാജി തള്ളി പുതിയ നേതാവ് വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കാം.